ലോകം അതീവകൗതുകത്തോടെ നിരീക്ഷിച്ചുവരുന്ന ചൈനയിലെ നാടിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ പര്യടനം തുടരുന്നു..... കോടികള്‍ നശിപ്പിച്ച് ആനക്കൂട്ടം... വൃദ്ധ സദനത്തില്‍ കയറി കൊമ്പന്റെ ലീലാവിലാസം... തലയില്‍ കൈവച്ച് ചൈന
ലോകം അതീവകൗതുകത്തോടെ നിരീക്ഷിച്ചുവരുന്ന ചൈനയിലെ നാടിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ പര്യടനം തുടരുകയാണ്. കാടുകള്‍, കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലൂടെയൊക്കെ തുടരുന്ന അതിശയകരമായ പ്രയാണം എന്ന് അവസാനിക്കും.
ഇത് ലക്ഷ്യം വെച്ചുള്ള യാത്രയാണോ അതോ അലസമായ വിനോദയാത്രയാണോ എന്നതുപോലും ആര്‍ക്കും വ്യക്തമാകുന്നില്ല. ഒരാഴ്ചയായി ലോകത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള വീഡിയോ ഏതെന്നു ചോദിച്ചാല്‍ ചൈനയിലെ കാട്ടാനക്കൂട്ടത്തിന്റെ പ്രയാണം തന്നെ. ഇവര്‍ ഒന്നര വര്‍ഷം മുന്‍പ് കാടിറങ്ങിവന്ന ലാവോസ് അതിര്‍ത്തിയിലെ സീഷുവാങ് വാന നാഷണല്‍ നേച്ചര്‍ റിസര്‍വിലേക്കു തന്നെ എല്ലാവരും മടങ്ങിപ്പോകുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ഭരണകൂടം.
ആനകള്‍ നീങ്ങുന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്നില്‍ ചോളം, കരിമ്പ് എന്നിവ എന്നിവ വിളവെടുത്ത് വയ്ക്കരുതെന്നും ആനയ്ക്ക് ഏറെ രൂചികരമായ ഉപ്പ് വീടിനു പുറത്തു സൂക്ഷിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്. കരിമ്പ്, ചോളം പാടങ്ങള്‍ പലയിടങ്ങളിലും തിന്നും ചവിട്ടിയും നശിപ്പിച്ച സാഹചര്യത്തില്‍ വിളവെത്തിയ പാടങ്ങളില്‍ കര്‍ഷകര്‍ ഇതേ കൊള്ളസംഘത്തെ ഭയന്ന് അടിയന്തിരമായി വിളവെടുപ്പു പൂര്‍ത്തിയാക്കുകയാണ്.
കൃഷി നശിപ്പിക്കാതെയും ജനവാസ കേന്ദ്രങ്ങളിലേക്കു കടക്കാതെയും ആനയെ വഴിതിരിച്ചുവിടാന്‍ 12 ടണ്‍ പഴങ്ങള്‍ ആനകള്‍ നീങ്ങുന്ന വഴില്‍ അവ കടന്നുവരുന്നതിനു മുന്നേ പലപ്പോഴായി വിതറിക്കഴിഞ്ഞു. വാഴപ്പഴം, കൈതച്ചക്ക എന്നിങ്ങനെ മധുരവിഭവങ്ങള്‍ വന്‍തോതില്‍ വാരിയിട്ടെങ്കിലും ഇവയോടൊന്നും കാര്യമായ താല്‍പര്യം കാണിക്കാതെ വല്ലവരുടെയും കൃഷിയിത്തില്‍ അതിക്രമിച്ചുകയറി വയറു നിറയ്ക്കാനാണ് ഇവയ്ക്ക് താല്‍പര്യം. ചിലപ്പോഴൊക്കെ നാലും അഞ്ചും കിലോമീറ്റര്‍ വരെ നിറുത്താതെ ഓട്ടം.
അതിനുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ വെറുതെ നില്‍പ്. രാത്രി വിജനമായ മേഖലകളിലും കുറ്റക്കാടുകളിലും മാത്രമാണ് ഉറക്കം. വിവിധ ഗ്രാമങ്ങളിലെ 412 ഇടങ്ങളില്‍ സംഘം നാശം വിതച്ചതായും 56 ഹെക്ടര്‍ കൃഷിയിടം നശിപ്പിച്ചതായും ഇത്തരത്തില്‍ 11 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായുമാണ് കണക്ക്. യാത്രയ്ക്കിടെ നഗരത്തില്‍ ഒരു കാര്‍ ഷോറുമിന്റെ ഷട്ടറുകള്‍ തകര്‍ത്തതിനു പുറമെ ഒരു വൃദ്ധ സദനത്തിലും കാ്ട്ടാനകള്‍ കടന്നുചെന്നിരുന്നു.
വൃദ്ധസദനത്തില്‍ തുറന്നുകിടന്ന ഒരു ജനാലയിലൂടെ ഇതിലെ ഒരു കൊമ്പന്‍ തുമ്പിക്കൈ ഉള്ളിലേക്കിട്ടു. അകത്ത കട്ടിലില്‍ കിടന്ന വയോധികന്‍ തുമ്പിക്കൈ നീണ്ടു വരുന്നതുകണ്ട് ചാടിയിറങ്ങി കട്ടിലിനടിയില്‍ ഒളിച്ച് രക്ഷപ്പെടുകയും ചെയ്തു. മുറിയിലെ കുറെ മരുന്നുകുപ്പികള്‍ തുമ്പിക്കൈ ഇളക്കി മറിച്ചിച്ച് വയോധികന്റെ ഊന്നുവടി ഒടിച്ച് കുസൃതികാട്ടി ആന മടങ്ങുകയും ചെയ്തു.
2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രയാണം ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒരിക്കല്‍ യാത്ര ചെയ്ത പാതയിലൂടെ പിന്നീടൊരിക്കലും യാത്ര ചെയ്യാതെ പുതിയ പാതകളിലൂടെയാണ് ഇതുവരെയുള്ള നീണ്ട പ്രയാണം. കാട്ടാനകള്‍ നാടിറങ്ങി എത്ര ദൂരം സഞ്ചരിച്ചാലും ദിവസങ്ങളുടെ യാത്രകള്‍ക്കുശേഷം വന്ന അതേ വഴികളിലൂടെ തിരികെ സഞ്ചരിക്കുകയാണ് രീതി.
ചൈനീസ് ഗവണ്‍മെന്റ് ടെലിവിഷന്‍ പ്രത്യേക വിനോദ ചാനല്‍ ഇവയുടെ പ്രയാണം കാണിക്കാന്‍ മാത്രം കഴിഞ്ഞയാഴ്ച തുടങ്ങിയിരിക്കുന്നു.
പൊതുവാര്‍ത്തകളൊന്നും കാണാതെ ചൈനീസ് ജനത ആനക്കളി കണ്ടു രസിച്ച് നേരം പോക്കുന്നു. സ്‌കൂളുകളിലും ഓഫീസുകളിലും വീടുകളിലുമൊക്കെ സംസാരിക്കാന്‍ ആനക്കാര്യങ്ങള്‍ മാത്രം.
ചൈനയ്ക്ക് മാത്രമല്ല സമീപത്തെ ആറേഴു രാജ്യങ്ങളിലും കാട്ടാനകളുടെ ഉല്ലാസയാത്രയാണ് ഇപ്പോഴത്തെ കാഴ്ച. സോഷ്യല്‍ മീഡിയകളിലും ഇതുതന്നെ ഇഷ്ടവിഷയം. ആനകളുടെ യാത്ര മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെ നീങ്ങുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ മ്യാന്‍മാറും അവിടത്തെ ജനങ്ങളും ആകെ ഭീതിയിലാണ്.
കാട്ടാനകളുടെ അത്യപൂര്‍വമായ പ്രയാണത്തിന് കാരണങ്ങള്‍ പലതാകാം. ഒന്നുകില്‍ കാട്ടില്‍ അവര്‍ക്കിഷ്ടപ്പെട്ട തീറ്റയ്ക്ക് ക്ഷാമം. അതല്ലെങ്കില്‍ കൂടുതല്‍ പ്രിയപ്പെട്ട ഭക്ഷണം തേടിയുള്ള അലച്ചില്‍. അതല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ കാടിന്റെ ഘടനയ്ക്കുണ്ടായ മാറ്റം.
അതല്ലെങ്കില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ വരാനിരിക്കുന്നതായി തിരിച്ചറിഞ്ഞുള്ള രക്ഷപ്പെടല്‍. മുതിര്‍ന്ന പിടിയാനകളാണ്കാട്ടാനക്കൂട്ടത്തെ കാട്ടില്‍ നയിക്കാറുള്ളതെന്നും മൂപ്പത്തി ആന ചെരിഞ്ഞതോടെ നേതൃത്വം നഷ്ടപ്പെട്ട ആനകള്‍ കൂട്ടം തെറ്റി അലയുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അതല്ലെങ്കില്‍ കാട്ടിലെ മറ്റ് ആനകളുമായി തെറ്റിപ്പിരിഞ്ഞ് ഒരു നിര ആനകള്‍ കാടുവിട്ടിറങ്ങി തനിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയുമാകാം. ആറ് പിടിയാനകളും മൂന്നു വലിയ കൊമ്പനാനകളും മൂന്നു കുട്ടിയാനകളും മൂന്നു മോഴയാനകളും ഉള്‍പ്പെടുന്നതാണ് സംഘം.
ഇതില്‍ സംഘത്തിന്റെ യാത്രയ്ക്കിടെ ജനിച്ച ആറു മാസം പ്രായമുള്ള നവജാതനും ഉള്‍പ്പെടുന്നു. കൂട്ടത്തില്‍ നിന്ന് പിരിഞ്ഞ ഒരു കൊമ്പന്‍ നിലവില്‍ സംഘത്തില്‍ നിന്ന് ഒറ്റയാനായായി നാലു കിലോമീറ്റര്‍ മാറി പ്രയാണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒറ്റയാന്‍ വൈകാതെ സംഘത്തില്‍ തിരികെ എത്തുമോ അതോ പിണങ്ങിമാറിയതോ എന്നതിലൊക്കെ ആന ഗവേഷകര്‍ നിരീക്ഷണത്തിലും പഠനത്തിലുമാണ്.
ഒരാള്‍പോലും വഴിയില്‍ ആനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്നും ആനകള്‍ എന്തു നാശം ചെയ്താലും തിരികെ ആക്രമിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. അടുത്തയിടെ ട്രക്കുകള്‍ നിരത്തി തിരക്കേറിയ ഹൈവേകളില്‍ ജനം ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ആനകള്‍ കാട്ടിലൂടെ കയറി വീണ്ടും റോഡിലെത്തി ലോങ് മാര്‍ച്ച് തുടരുകയും ചെയ്തു.
ചൈന- മ്യാന്‍മാര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നു തുടങ്ങിയ പര്യടനം ഇതോടകം 550 കിലോമീറ്ററുകള്‍ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. യുന്നാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിങിന്റെ സമീപപ്രദേശത്താണ് ആനക്കൂട്ടമിപ്പോള്‍. 70 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന മേഖലയില്‍ തികഞ്ഞ ജാഗ്രതയോടെയാണ് 700 പോലീസുകാരും മറ്റ് സുരക്ഷാ വിഭാഗവും. 76 കാറുകളും 14 ഡ്രോണുകളും കാട്ടാനകളുടെ ഓരോ നീക്കവും ആകാശത്തിലും ഭൂമിയിലുമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പൊതുവെ കൊമ്പനാനകള്‍ക്കുണ്ടാകുന്ന മദപ്പാട് ഇവയെ ബാധിച്ചാല്‍ ആ സമയം ആനകള്‍ അക്രമകാരികളാകുമോ എന്നതും മറ്റൊരു ആശങ്കാവിഷയമാണ്.
അറ്റകൈ പ്രയോഗമെന്ന നിലയില്‍ വൈദ്യുത വേലികള്‍ കെട്ടി നേരിയ ഷോക്ക് ഏല്‍പ്പിച്ച് ഘട്ടം ഘട്ടമായി ഇവയെ കാട്ടിലേക്ക് മടക്കാനുള്ള ആലോചനയും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ അനാവശ്യമായ ഇടപെടലുണ്ടായാല്‍ ആനക്കൂട്ടം അക്രമാസക്തരായി ജനത്തെ ആക്രമിച്ചു തുടങ്ങുമോ എന്നതും ഭീതി ഉയര്‍ത്തുന്നു. വംശനാശം നേരിടുന്ന കാട്ടാനകളെ ഏറെ ശ്രദ്ധയിലും കരുതലിലുമാണ് ചൈനയില്‍ സംരക്ഷിച്ചുപോരുന്നത്.
ആനകളുടെ യാത്ര പൂര്‍ണമായി തടയാതെ ജനവാസ കേന്ദ്രങ്ങളില്‍ കടക്കാതെ ഇവയെ വഴിതിരിച്ചു വിടാനാണ് ഇപ്പോഴത്തെ നീക്കം. പടക്കം പൊട്ടിച്ചോ ശബ്ദമുണ്ടാക്കിയോ ആനകളെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 15 ആനകളുള്ളതിനാല്‍ ഒരേ സമയം ഇവയെ മയക്കുവെടി വെച്ചു മയക്കി തിരികെ കാട്ടിലെത്തിക്കുക പ്രായോഗികമല്ല. മാത്രവുമല്ല കുട്ടിയാനകളെ മയക്കുവെടി വെയ്ക്കുക എത്രത്തോളം സുരക്ഷിതം എന്നതും ആശങ്ക ജനിപ്പിക്കുന്നു.
കൂട്ടത്തിലെ പിടിയാനകളില്‍ രണ്ടെണ്ണത്തിന് ഗര്‍ഭമുണ്ടെന്ന സംശയവും മറ്റൊരു പരിമിതിയായിരിക്കുന്നു. 16 ആനകളാണ് യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നതെങ്കിലും ഒരെണ്ണം കൂട്ടംപിരിഞ്ഞു. യുനാനിലെ വനത്തില്‍ ഒരു പെണ്ണാന പ്രസവിച്ച് ആറു മാസം സംഘം അവിടെ തങ്ങി. എന്നാല്‍ 17 അംഗസംഘമാണ് പുറപ്പെട്ടതെന്നും രണ്ടുപേര്‍ തിരികെ വന്നവഴി മടങ്ങിയതായും സംശയിക്കുന്നു. കനത്ത മഴയോ ചൂടോ ഉണ്ടായാല്‍ അപ്പോള്‍തന്നെ സമീപത്തെ കാട്ടിലേക്ക് ആനകള്‍ കയറി ദിവസവസങ്ങളോളം അവിടെ വിശ്രമിക്കുകയാണ് പതിവ്.
"
https://www.facebook.com/Malayalivartha