ഐ.എസിലേക്ക് പോകാൻ പ്രേരിപ്പിച്ചവർ ഇപ്പോഴും ഇന്ത്യയിൽ! ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്? ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല: അലമുറയിട്ട് നിമിഷഫാത്തിമയുടെ അമ്മ
ഐ.എസ്. ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനോട് വികാരഭരിതയായി പ്രതികരിച്ച് തിരുവനന്തപുരം സ്വദേശി ബിന്ദു.
ബിന്ദുവിന്റെ മകള്‍ നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിന്ദു.
ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്നതിനോട് വളരെ വൈകാരികമായാണ് ബിന്ദുവിന്റെ പ്രതികരണം.
'ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ തന്റെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്? സെപ്റ്റംബര്‍ 11- മുതല്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വലിക്കുകയാണ്. അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? '- ബിന്ദു പ്രതികരിച്ചു.
അവര്‍ ഇപ്പോഴും അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടക്കം റിപ്പോര്‍ട്ട് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍- അത് തനിക്കറിയില്ലെന്നും അതെല്ലാം ചെയ്യേണ്ടത് സര്‍ക്കാര്‍ ആണെന്നും ബിന്ദു പറഞ്ഞു. ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ആരാഞ്ഞു. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11- കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും അവര്‍ പറഞ്ഞു.
മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു വ്യക്തമാക്കി.
അതേസമയം, ഐ.എസില്‍ ചേര്‍ന്ന് രാജ്യത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എതിരെ പോരാടിയവരാണ് അവര്‍. അവരെ എങ്ങനെ രാജ്യത്തിന് വീണ്ടും ഉള്‍കൊള്ളാന്‍ സാധിക്കും. ഇതു തന്നെയാണ് ഇന്ത്യയില്‍ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകള്‍ നാട്ടിലേക്ക് തിരികെ വരണമെന്ന ആവശ്യം ഉയര്‍ത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വന്നത്. അതുകൊണ്ട് തന്നെയാണ് ഇവരെ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലേക്ക് ഇന്ത്യ പോയത്.
കുടുംബ സഹിതം അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിക്കവേ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയും ഇന്ത്യ തള്ളി. നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ സെബാസ്റ്റിയന്‍, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിന്‍ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം രണ്ടു ഇന്ത്യന്‍ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്.
കുട്ടികള്‍ക്കൊപ്പം നിലവില്‍ അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമമാണ് നടക്കുന്നത്. അഫ്ഗാനിലെ ഐ.എസ് ശക്തികേന്ദ്രമായ ഖൊറാസാന്‍ മേഖലയിലാണ് ഇവര്‍ കുടുംബ സഹിതം ഭീകരപ്രവര്‍ത്തനം നടത്തിവന്നത്. അഫ്ഗാന്‍ സേനയുടെ ശക്തമായ ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം 2019 ഡിസംബറില്‍ സൈന്യത്തിന്റെ പിടിയിലായി.
നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജയിലില്‍ കിടക്കുന്നവരെ ഇന്ത്യന്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കര്‍ശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐ.എസില്‍ ഭീകരരായി എത്തിപ്പെട്ട് ജയിലിലുള്ളത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്ഥാനികളും ജയിലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവര്‍ക്കൊപ്പമുണ്ട്.
https://www.facebook.com/Malayalivartha