പഠിക്കാന്‍ പോയ പൊന്നുമോള്‍... നിമിഷ, ഫാത്തിമയായപ്പോള്‍ ചങ്കുതകര്‍ന്ന കുടുംബത്തിന്റെ അവസ്ഥ ദയനീയമായി; അവിടന്ന് മൂന്ന് വര്‍ഷം വരെ വിവരമില്ല; എന്‍ഐഎ കൈമാറിയ, അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയെയും ആ അമ്മ തിരിച്ചറിഞ്ഞതോടെ കഥ മാറി
പഠിക്കാന്‍ മിടുക്കിയായ നിമിഷ ഡോക്ടറായി കാണാന്‍ ആ കുടുംബം ഏറെ ആഗ്രഹിച്ചു. അവസാനം ഡെന്റല്‍ കോളേജിലെ പഠനത്തിനിടയില്‍ പ്രണയവും മതപരിവര്‍ത്തനവും വിവാഹവും നാടുവിടലും ഐഎസ്എസില്‍ ചേരലും ഒക്കെയായി.
അവസാനം 3 വര്‍ഷം മകളെ പറ്റി ഒരു വിവരവുമില്ല. എന്‍ഐഎ കൈമാറിയ, അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയെയും ആ അമ്മ തിരിച്ചറിയുകയും ചെയ്തപ്പോള്‍ വൈകിപ്പോയി.
2016 ജൂലൈയിലാണ് നിമിഷയുമായി ബന്ധപ്പെട്ട വിവാദം ആദ്യം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. തന്റെ മകള്‍ നിമിഷയെ കാണാനില്ലെന്നും ഭര്‍ത്താവിനൊപ്പം ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നുമുള്ള ബിന്ദുവിന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നല്‍കിയത് അവര്‍ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നും ബിന്ദു പരാതിപ്പെട്ടു.
പാലക്കാട് യാക്കര സ്വദേശി ബെക്‌സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭര്‍ത്താവും ശ്രീലങ്കയിലേക്കു പോയതായി അറിയാമെന്നും പിന്നീട് ഒരു ബന്ധവുമില്ലെന്നുമാണു ബിന്ദു പരാതിയില്‍ വ്യക്തമാക്കിയത്. ബിഡിഎസിനു പഠിക്കുമ്പോഴാണ് ഇസയുമായി നിമിഷ പരിചയത്തിലായത്.
പിന്നീട് ഇയാള്‍ നിമിഷയെ വിവാഹം ചെയ്തു. നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കള്‍ അവിടെയെത്തി. എന്നാല്‍ കൂടെ വരാന്‍ തയാറായില്ല. തുടര്‍ന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇസയ്‌ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു നിമിഷ കോടതിയില്‍ പറഞ്ഞു. 18 വയസു തികഞ്ഞ നിമിഷയെ കോടതി ഇസയ്‌ക്കൊപ്പം വിട്ടു.
നാലുമാസം കഴിഞ്ഞപ്പോള്‍ നിമിഷയുടെ ഫോണ്‍ വരാന്‍ തുടങ്ങി. പാലക്കാട്ടാണു താമസമെന്നും വന്നാല്‍ കാണാമെന്നും പറഞ്ഞു. ബിന്ദു അവിടെപ്പോയി അവളെ കണ്ടു. ഇസയുടെ വീട്ടുകാരോടും സംസാരിച്ചു. അപ്പോഴും മകള്‍ കൂടെവരാന്‍ തയാറായില്ല. ഇതിനിടെ മകള്‍ ഗര്‍ഭിണിയായി.
തുടര്‍ന്നു നിമിഷ വീട്ടിലേക്കു വന്നു. മൂന്നുമണിക്കൂര്‍ ചെലവഴിച്ചതിനുശേഷം തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. തങ്ങള്‍ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്‌സാപ് വഴി മാത്രമാണു ബന്ധപ്പെട്ടിരുന്നത്. ഇസയുടെ വീട്ടുകാര്‍ക്കും അവരെക്കുറിച്ചു വിവരമൊന്നും ഇല്ലായിരുന്നു എന്നാണ് ബിന്ദുവിന്റെ അന്നത്തെ പരാതിയില്‍ പറയുന്നത്.
അതിനിടെ, മതംമാറി അഫ്ഗാനിസ്ഥാനിലേക്കു പോയ മകളെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിമിഷ (ഫാത്തിമ), ഇസ, ഇവരുടെ കുഞ്ഞ് എന്നിവര്‍ അഫ്ഗാനില്‍ ഐഎസ് ഭീകരരുടെ തടവിലാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അഫ്ഗാനിലുള്ള നിമിഷയെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ രക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് 2016 ജൂണില്‍ കാണാതായ 22 മലയാളികളില്‍ ഇസയും നിമിഷ ഫാത്തിമയും ഉള്‍പ്പെട്ടിരുന്നെന്ന സംശയം ആ സമയത്തു ബലപ്പെട്ടിരുന്നു. ഇവര്‍ പിന്നീട് അഫ്ഗാനിലെ ഐഎസ് ക്യാംപിലെത്തിയതായും സ്ഥിരീകരിക്കപ്പെട്ടു.
2017 ഒക്ടോബറില്‍ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി. ഹാദിയ കേസ് വിവാദമായ സമയത്തായിരുന്നു സുപ്രീകോടതിയില്‍ ബിന്ദുവിന്റെ ഹര്‍ജിയെത്തുന്നത്.
അതിനിടെ 2018 ജൂണില്‍ നിമിഷ ഫാത്തിമ)യുടെ സന്ദേശങ്ങള്‍ ബിന്ദുവിനു ലഭിക്കാന്‍ തുടങ്ങി. 'അമ്മ, ചിന്നു ഹിയര്‍' എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നീട് നവംബര്‍ 26 വരെ തുടര്‍ച്ചയായി സന്ദേശങ്ങളും വോയിസ് മെസേജുകളും കൊച്ചുമകളുടെ ചിത്രങ്ങളുമെല്ലാം അയച്ചിരുന്നുവെന്നും ബിന്ദു പറയുന്നു. പിന്നീടു സന്ദേശങ്ങളൊന്നും ലഭിച്ചില്ല.
മകളുടെ യാതൊരു വിവരവും ലഭിക്കാതെ മാസങ്ങള്‍ പിന്നിട്ടതിനു ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഏതാനും ചിത്രങ്ങള്‍ ബിന്ദുവിന് അയച്ചുകൊടുത്തിരുന്നു. കാബൂളില്‍ കീഴടങ്ങിയ ഐഎസ് ഭീകരരുടേതായിരുന്നു അത്. കൂട്ടത്തില്‍ ഇസയെയും കൊച്ചുമകളെയും ബിന്ദു തിരിച്ചറിഞ്ഞു. മുഖാവരണം ധരിച്ച വനിതകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha