'കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍'; സി.പി.എം ഫാസിസ പ്രവണതകൾക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് എംപി

സി.പി.എം ഫാസിസ പ്രവണതകൾക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് എംപി. കാലു വെട്ടല്‍ ഭീക്ഷണിയില്‍ തകരുന്നവളല്ലെന്നും രാജ്യസേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്മുറക്കാരിയാണ് താനെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്‍ ഓപീസിലേക്ക് പോകുന്നവഴി സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം വിശദമാക്കിക്കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് രമ്യ ഹരിദാസിന്റെ സി.പി എമ്മിനെതിരായ മറുപടി.
ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലീസ് സ്റ്റേഷന് സമീപം ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു നിർത്തിയതായി രമ്യ ഹരിദാസ് പറയുന്നു. ഒപ്പം മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി പറയുന്നു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍.
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ.സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാല്‍ കാലു വെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണി.കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്ബോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha






















