ഞാൻ മരിച്ചാൽ മോള് ഒറ്റക്കാവില്ലേ... കഴുത്തിന് പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്ക് ജീവിക്കാമെന്ന് പറഞ്ഞു:- സ്വന്തം മകളെ കൊലപ്പെടുത്തിയിട്ടും മകൾ മരിച്ചതറിയാതെ പ്രത്യേക മാനസികാവസ്ഥയിൽ വാഹിദ: അവന്തികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം

കഴുത്തിന് പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്ക് ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.... എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേ, നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് ഞാൻ പറഞ്ഞു. സ്വന്തം മകളെ കൊലപ്പെടുത്തിയിട്ടും മകൾ മരിച്ചതറിയാതെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് മനോദൗർബല്യമുള്ള വാഹിദ കടന്നുപോകുന്നതെന്ന് പോലീസ്. കുഴിക്കുന്ന് ‘ഐശ്വര്യ’യിൽ രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തികയെ കഴിഞ്ഞ ദിവസം ഏഴുമണിയോടെ കട്ടിലിൽ ബോധമറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വാഹിദയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു വാഹിദയും രാജേഷും തമ്മിൽ തർക്കം നടക്കുകയും രാജേഷിനെ വീടിനു പുറത്താക്കി വാഹിദ വാതിൽ അകത്തു നിന്നു പൂട്ടുകയും ചെയ്തു. ഇതിനു ശേഷം മകളെയും കൂട്ടി മുറിക്കകത്തു കയറി, മുറിയും അകത്തു നിന്നു പൂട്ടി.
രാജേഷ്, ബന്ധുക്കളെ കൂട്ടിയെത്തിയ ശേഷം വീട്ടിലേക്കുള്ള വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കിടപ്പു മുറിയിലേക്കുമുള്ള വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ, അവന്തിക കട്ടിലിൽ ബോധമറ്റു കിടക്കുന്നതാണു കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വാഹിദയെ ചോദ്യംചെയ്യുമ്പോഴും മകളോടുള്ള സ്നേഹക്കൂടുതൽ വ്യക്തമായിരുന്നു. അസുഖം കാരണം മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു.
എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞെന്നും മൊഴിയിൽ പറയുന്നു. കുടകിലെ സമ്പന്ന കുടുംബത്തിലെ അംഗമായ വാഹിദയും മകളും കുടകിലാണ് താമസിക്കുന്നത്. വല്ലപ്പോഴും മാത്രം കുഴിക്കുന്നിലെത്താറുള്ള ഇവർക്ക് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ല. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്. മകൾ മരിച്ചത് ഇതുവരെ വാഹിദ അറിഞ്ഞിട്ടില്ലെന്നും വല്ലാത്തൊരു മാനസികാവസ്ഥയിലാണവരുള്ളതെന്നും പോലീസ് പറഞ്ഞു.
അച്ഛൻ രാജേഷിൻ്റെ പരാതിയിലാണ് അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് ആദ്യം കേസ് എടുത്തത്. ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മാനസിക വിഭ്രാന്തിയുള്ള അമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൂട്ടിക്കല്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജീന തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























