മൂന്ന് വയസുമുതൽ മിഠായി നൽകി തുടങ്ങിയ പീഡനം; പിച്ചിച്ചീന്തി കൊലപ്പെടുത്തിട്ട് ഒന്നും അറിയാത്ത നല്ലവനായി ദുഃഖിതരായ കുടുംബത്തെ സമാധാനിപ്പിച്ചും സഹായമെത്തിച്ചും അർജ്ജുൻ നിറഞ്ഞുനിന്നു; സംസ്ക്കാരത്തിനിടെ വാവിട്ട് കരഞ്ഞ നാട്ടിലെ നല്ലവനായ പൊതുപ്രവർത്തകന് വിലങ്ങ് വീണപ്പോൾ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ:- അശ്ലീല വീഡിയോകൾ കണ്ട് ആ കുരുന്ന് ശരീരത്തിൽ ചെയ്തത് ക്രൂര പീഡനങ്ങൾ

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണത്തിൽ തകർന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ അർജ്ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ. ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ബാലികയെ മൂന്ന് വർഷത്തോളം ഈ 22 കാരൻ പീഡനത്തിനിരയാക്കി. മൂന്ന് വയസുമുതൽ മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നൽകിയായിരുന്നു ചൂഷണം. ലയത്തിൽ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാൾ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. ആശ്ലീല വിഡിയോകൾക്ക് അടിമയായ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിരുന്നു.
പെൺകുട്ടി കൊല്ലപ്പെട്ട ദിവസം വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി. കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിയിലെ കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ മരണവെപ്പ്രാളത്തിൽ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴിയിലുണ്ട്.
ക്രൂരമായി കുഞ്ഞിനെ പിച്ചിച്ചീന്തി കൊലപ്പെടുത്തിട്ടും ദുഃഖിതരായ കുടുംബത്തെ സമാധാനിപ്പിച്ചും സഹായമെത്തിച്ചും അർജ്ജുൻ നിറഞ്ഞുനിന്നു. മരണവീട്ടിൽ പന്തലിനു പടുത വാങ്ങാൻ പോയത് ഇയാളായിരുന്നു. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾക്കു ഭക്ഷണം തയാറാക്കുന്നതിനും വിളമ്പുന്നതിനും നേതൃത്വം നൽകി. പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചു പറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്തു. അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു കേസിൽ വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു പൊലീസിനോട് പ്രതി പറഞ്ഞിരുന്നത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ ഇയാളിലേക്കു സംശയമെത്തി.
അയല്‍വാസികളായ നാലുപേരെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ മൂന്നുപേരെ പോലീസ് വിട്ടയച്ചു. തുടർന്നാണ് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അർജുനിലേയ്ക്ക് അന്വേഷണം എത്തിയത്. അർജുന്റെ പരസ്പ്പര വിരുദ്ധമായ മൊഴികളായിരുന്നു സംശയത്തിനിടയാക്കിയത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനി ജീവനക്കാരനായിരുന്നു.
അതേ സമയം കുട്ടിയുടെ മരണം സംബന്ധിച്ചു സ്വീകരിച്ച നടപടികളിൽ ലോക്കൽ പൊലീസിനു വീഴ്ചയെന്ന് ആരോപണം. പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ മൃതദേഹത്തെ അനുഗമിച്ചത് ഒരു വനിതാ സിവിൽ പൊലീസ് ഓഫിസർ മാത്രമായിരുന്നു. അസ്വാഭാവിക മരണങ്ങളിൽ എസ്ഐയോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർ മൃതദേഹം പരിശോധിക്കണമെന്നാണു ചട്ടം. ഇവിടെ ഇതുണ്ടായില്ല. സാധാരണ വണ്ടിപ്പെരിയാർ സ്റ്റേഷൻ അതിർത്തിയിലെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്കാണു പോസ്റ്റുമോർട്ടത്തിന് അയയ്ക്കുന്നത്. എന്നാൽ ഈ പതിവും തെറ്റിച്ചു.
വിവരമറിഞ്ഞ ഇന്റലിജൻസ് വിഭാഗം ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഒരു എസ്ഐയെ നിയോഗിച്ചു. പീഡനവിവരം ബോധ്യപ്പെട്ട ഡോക്ടർ സ്ഥലത്തുണ്ടായിരുന്ന ഇന്റലിജൻസ് എസ്ഐയെ വിളിച്ചുവരുത്തി കുട്ടിയുടെ ശരീരത്തിലെ പരുക്കുകളും മറ്റും ചൂണ്ടിക്കാട്ടി. ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ഇന്റലിജൻസ് എഡിജിപിക്കു കൈമാറി. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കുന്നതിന് ഉന്നതങ്ങളിൽ നിന്നു നിർദേശമുണ്ടായത്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ദിവസങ്ങൾക്കകം പ്രതിയെ പിടികൂടി. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തെളിവെടുപ്പിനു ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























