കടലില്‍ പോകുമ്പോൾ ഭാര്യയെയും കുഞ്ഞിനെയും മുറിയില്‍ പൂട്ടിയിടും; സംശയ രോഗം മൂത്തപ്പോൾ മകനു വേണ്ടി അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്ന മോളിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി:- ബധിരയും മൂകയുമായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ

ബധിരയും മൂകയുമായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന്ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിൽ അനിൽ കുമാറിനെയാണ് (39) അഡീഷണൽ സെഷൻസ് ജഡ്ജി പി. ഷേർളി ദത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രതിയും ബധിരനും മൂകനുമാണ്. 2017 ഒക്ടോബര്‍ 31ന് രാത്രി 8.15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടര വയസ്സുള്ള മകനു വേണ്ടി അടുക്കളയില്‍ ഭക്ഷണം തയാറാക്കവെയാണ്, കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് അനില്‍കുമാര്‍ മോളിയുടെ ശരീരത്തില്‍ ഒഴിച്ചത്.
അയല്‍വാസികള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി തീയണച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ വീണ്ടും മോളിയെ പിടിച്ചു നിര്‍ത്തി തീ കൊളുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. മോളിയുടെ മരണ മൊഴി ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് പരിഭാഷകന്റെ സഹായത്തോടെ രേഖപ്പെടുത്തിയിരുന്നു.
ഭാര്യയെ സംശയിച്ചിരുന്ന അനില്‍കുമാര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും മത്സ്യബന്ധന തൊഴിലാളിയായ അനില്‍കുമാര്‍ കടലില്‍ പോകുമ്പോൾ മോളിയെയും കുഞ്ഞിനെയും മുറിയില്‍ പൂട്ടിയിടുക പതിവായിരുന്നെന്നും പരാതിയുണ്ട്. അനില്‍ കുമാര്‍ കോട്ടയത്തെ ഒരു അനാഥാലയത്തില്‍ നിന്നാണ് മോളിയെ വിവാഹം കഴിച്ചത്. പള്ളിത്തോട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറായിരുന്ന മഞ്ജുലാലാണ് അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാലത്തറ വിനു കരുണാകരൻ, അഭിഭാഷകരായ ജീവ കെ.തങ്കം, ജെ.കാതറീന, മാലിനി ശ്രീധർ വിക്രം എന്നിവർ കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha
























