എല്ലാം സിനിമാകഥ പോലെ... മുകേഷിന്റെ സിനിമയിലെ ഡയലോഗ് പോലെ തന്നെ അറംപറ്റിപ്പോയി; കൂട്ടുകാരനു സഹായം തേടി ഫോണില്‍ വിളിച്ചപ്പോള്‍ പരാതിയെന്താണെന്ന് പറയാന്‍ അനുവദിക്കാതെ കമ്പിളിപ്പുതപ്പ് മോഡലില്‍ പ്രതികരിച്ചത് വിനയായി; മുകേഷിന്റെ ഗൂഢാലോചന ആരോപണം പൊളിഞ്ഞു; രക്ഷനായി പാര്‍ട്ടി

മുകേഷിന്റെ പ്രശസ്തമായ ഡയലോഗാണ് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലെ കമ്പിളിപ്പുതപ്പേ... കമ്പിളിപ്പുതപ്പ്... കേള്‍ക്കണില്ല. കല്‍ക്കട്ടയില്‍ നിന്നും മുകേഷ് അമ്മയെ വിളിച്ചപ്പോഴാണ് മേട്രണ്‍ കമ്പിളിപ്പുതപ്പ് ചോദിക്കുന്നത്.
സഹായിക്കാന്‍ പറ്റാത്തതിനാല്‍ കേള്‍ക്കാത്തതായി അഭിനയിക്കുന്നു. തുടര്‍ന്നാണ് മേട്രണ്‍ കമ്പിളിപ്പുതപ്പേ... കമ്പിളിപ്പുതപ്പ്... എന്ന് അലറുന്നത്. അവസാനം ബൂത്ത്കാരന്‍ തന്നെ പറയുന്നു എന്ത് പോക്രിത്തരമാണെന്ന്.. അത് സൂപ്പര്‍ ഹിറ്റായി. പിന്നീട് മലയാളികളും നടക്കാത്ത കാര്യം വരുമ്പോള്‍ ഈ കമ്പിളി പുതപ്പ് ഡയലോഗ് പലതവണ എടുത്തിടാറുണ്ട്. ഇപ്പോഴിതാ ആ വാക്കുകള്‍ പോലെ അറംപറ്റുന്നതായി മാറി.
സഹായം തേടി വിളിച്ച കുട്ടിയോട് എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിക്കുന്നില്ല. മറിച്ച് കമ്പിളി പുതപ്പ് സ്റ്റൈലില്‍ വേറെ ചിലതാണ് പറയുന്നത്. ഇതോടെ വിരണ്ടുപോയ കുട്ടി ഫോണ്‍ വയ്ക്കുകയും ചെയ്തു.
കൂട്ടുകാരനു സഹായം തേടി നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷിനെ ഫോണില്‍ വിളിച്ചതിനു ശകാരം കേട്ട പത്താം ക്ലാസ് വിദ്യാര്‍ഥി ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയും സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘത്തിന്റെ പ്രവര്‍ത്തകനുമാണെന്നു വ്യക്തമായി. ഗൂഢാലോചനയുണ്ടെന്ന മുകേഷിന്റെ ആരോപണം ശരിയല്ലെന്നും ഇതോടെ വെളിപ്പെട്ടു. പരാതി നല്‍കില്ലെന്ന് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.
രാഷ്ട്രീയലക്ഷ്യത്തോടെ കുട്ടികളെക്കൊണ്ടു ഫോണ്‍ ചെയ്യിക്കുന്നുവെന്നും ഗൂഢാലോചനയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെടുമെന്നും മുകേഷ് പറഞ്ഞ ഫോണ്‍വിളിക്കു പിന്നിലെ വിദ്യാര്‍ഥിയെ ഒറ്റപ്പാലത്തെ സിപിഎം നേതാക്കള്‍ തന്നെയാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ മീറ്റ്‌നയില്‍ സലൂണ്‍ നടത്തിപ്പുകാരനും പാരമ്പര്യ വൈദ്യചികിത്സകനും ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഭാരവാഹിയുമാണ്. വിവാദം അവസാനിപ്പിക്കാന്‍ കുട്ടിയും അച്ഛനുമായി ഇന്നലെ രാവിലെ പാലപ്പുറത്ത് സിഐടിയുവിന്റെ ഒറ്റപ്പാലം ഡിവിഷന്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫിസില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കൊണ്ടുവന്നത്.
വിവാദം പാര്‍ട്ടി രമ്യമായി പരിഹരിക്കുമെന്നും പാര്‍ട്ടി മുഖേന മൊബൈല്‍ ഫോണ്‍ നല്‍കുമെന്നും സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഹംസ വിശദീകരിച്ചു. പഠിക്കാനുള്ള സൗകര്യമില്ലാത്ത കുട്ടികളുണ്ടെങ്കില്‍ സഹായിക്കുമെന്നു കെ. പ്രേംകുമാര്‍ എംഎല്‍എയും പറഞ്ഞു.
സഹപാഠികളില്‍ പലര്‍ക്കും പഠിക്കാന്‍ ഫോണില്ലെന്നും അവരെ സഹായിക്കണമെന്നും സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം കണ്ടാണു മുകേഷിനെ വിളിച്ചതെന്നു വിദ്യാര്‍ഥി പറഞ്ഞു. കൂട്ടുകാരനാണു നമ്പര്‍ നല്‍കിയത്. സിനിമകള്‍ കണ്ടു തോന്നിയ ഇഷ്ടം കൊണ്ടും വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നുണ്ടെന്നു കേട്ടതു കൊണ്ടുമാണു വിളിച്ചത്. ഇഷ്ടപ്പെട്ട സിനിമാ നടനായതു കൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. ഒരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ വോയ്‌സ് ക്ലിപ് അയച്ചു. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറാണെന്ന് അറിയാമെങ്കിലും ചോദിച്ച സമയത്തു മറന്നു. 'ഇതിന്റെ പേരില്‍ ഒരു പരാതിയും വേണ്ട. എനിക്കൊരു കുഴപ്പവുമില്ല' എന്നും വിദ്യാര്‍ഥി പ്രതികരിച്ചു.
അതേസമയം, സംഭവത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ഇന്നു പൊലീസില്‍ പരാതി നല്‍കുമെന്നു മുകേഷ് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു. എംഎല്‍എ ഓഫിസില്‍ നിന്നെന്ന പേരില്‍ ചിലര്‍ പല സ്ഥാപനങ്ങളിലേക്കും ഫോണ്‍ ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.
കുട്ടി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണെന്നു വരുത്താനാണു സിപിഎം ആദ്യം ശ്രമിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പരിഹസിച്ചു.
" f
https://www.facebook.com/Malayalivartha


























