സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമവ്യത്തങ്ങള്‍.... സ്വര്‍ണ്ണക്കടത്ത് കേസ് ഇനിയും നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കസ്റ്റംസ് പോലും കരുതുന്നതെന്നാണ് നിയമവ്യത്തങ്ങള്‍

സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമവ്യത്തങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസ് ഇനിയും നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കസ്റ്റംസ് പോലും കരുതുന്നതെന്നാണ് നിയമവ്യത്തങ്ങള്‍ പറയുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
യു.എ.പി.എ. കേസ് നിലനില്‍ക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്ന പറയുന്നത്.
ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ സ്വപ്ന സുരേഷ് ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടിട്ട് ഒരുവര്‍ഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വരുംദിവസം ഹര്‍ജി പരിഗണിക്കും. ഹൈക്കോടതിക്കും സാമ്പത്തിക കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിക്കും സ്വര്‍ണ്ണകടത്ത് കേസ് ഏതാണ്ട് മടുത്ത മട്ടാണ്.
കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലായി.
സ്വര്‍ണക്കടത്തിന് പുറമേ ഡോളര്‍ക്കടത്തിലും ലൈഫ് മിഷന്‍ വിവാദത്തിലും കേസുകളുണ്ടായി. ഡോളര്‍ കടത്തിലും ലൈഫ് മിഷനിലും യാതൊന്നും നടന്നില്ല എന്നതാണ് അത്ഭുതം.
എന്‍.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്വര്‍ണക്കടത്ത് പുറത്തറിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്.
മാത്രമല്ല, മുഖ്യപ്രതികളായ ഫൈസല്‍ ഫരീദ്, യുഎഇ കോണ്‍സുലേറ്റ് മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഫരീദിനെയും സംഘത്തെയും പിടിക്കാന്‍ കഴിയാത്ത കാലത്തോളം സ്വര്‍ണ്ണകടത്ത് കേസ് തെളിയിക്കപ്പെട്ടില്ല. ഇക്കാര്യം ഹൈക്കോടതിക്കും അറിയാം.
ചുരുക്കത്തില്‍ സ്വര്‍ണ്ണ കടത്ത് കേസ് തേഞ്ഞുമാഞ്ഞ് ഇല്ലാതാവുകയാണ്. കേസ് ഇത്തരത്തില്‍ അവസാനിക്കുമ്പോള്‍ അത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ബോംബാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. എം.ശിവശങ്കറിലൂടെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയാണെന്ന് സി പി എം പറയുന്നത് തള്ളികളയാനാവില്ല.
ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിട്ട് ഒരു വര്‍ഷം തികയും. അടുത്ത മന്ത്രിസഭായോഗം അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.ശിവശങ്കറിനെതിരെ ഗുരുതര കുറ്റങ്ങളൊന്നും ചുമത്താത്ത സാഹചര്യത്തില്‍ അദ്ദേഹം തിരിച്ചുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
കോണ്‍സുലേറ്റിലെ പി.ആര്‍. ഒ. ആയിരുന്ന പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലായ് 10 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ഇ.ഡിയും കേസെടുത്തു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്.
അറ്റാഷെ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. അങ്ങനെയാണ് അവര്‍ രാജ്യം വിട്ടത്. സ്വപ്നയുമായുള്ള ബന്ധം മാത്രമാണ് ശിവശങ്കറിന് വിനയായത്. മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും യാതൊരു ഫലവും കേന്ദ്ര ഏജന്‍സികള്‍ക്ക് ഉണ്ടായിട്ടില്ല.
ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേരളം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























