ശക്തമായ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ച അർജ്ജുനെ തല്ലിക്കൊല്ലാൻ ഓടിക്കൂടിയത് സ്ത്രീകളടക്കമുള്ള നാട്ടുകാർ; അക്രമാസക്തരായ നാട്ടുകാർക്ക് നേരെ പോലീസ് ലാത്തി വീശി: വാഴക്കുല കെട്ടിയിടുന്ന കയറിൽ ജീവനോടെ പെൺകുട്ടിയെ കെട്ടിത്തൂക്കി; കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ കണ്ണ് പുറത്തേക്ക് തള്ളിവന്നെങ്കിലും മരണം ഉറപ്പാക്കുന്നത് വരെ കണ്ടുനിന്നു:- കണ്ണുകൾ തിരുമ്മി അടച്ച ശേഷം ജനാല വഴി പുറത്തേയ്ക്ക്- പോലീസിന് മുന്നിൽ കൃത്യം നടത്തിയത് എങ്ങനെയെന്ന് കൂസലില്ലാതെ വിവരിച്ച് പ്രതി

വണ്ടിപ്പെരിയാറിൽ 2019 മുതൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അർജ്ജുനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കയ്യേറ്റം ചെയ്യാൻ ഓടിക്കൂടിയത് സ്ത്രീകളടക്കമുള്ള നാട്ടുകാർ. കഴിഞ്ഞ ദിവസം പതിനൊന്ന് മണിയോടുകൂടെയായിരുന്നു അർജ്ജുനെ ശക്തമായ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചത്. പെൺകുട്ടിയെ കൊന്ന വിധവും രക്ഷപ്പെട്ട രീതിയും അർജ്ജുൻ പോലീസിന് മുന്നിൽ വിവരിച്ചു. കൃത്യം നടത്തിയതിന് ശേഷം മുറി അകത്ത് നിന്ന് പൂട്ടി ജനാല വഴി പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നുവെന്ന് അർജ്ജുൻ പോലീസിന് മുന്നിൽ വ്യക്തമാക്കി.
തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാർ അക്രമാസക്തരായത്. അസഭ്യവർഷവുമായി സ്ത്രീകൾ ഉൾപ്പടെയുള്ള ഒരുസംഘം നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ജനക്കൂട്ട ആക്രമത്തിന്റെ ഭീഷണി കണക്കിലെടുത്ത് പ്രതിക്ക് കനത്ത പോലീസ് സുരക്ഷ ഒരുക്കിരുന്നു. നാട്ടുകാരെ ഏറെ പണിപ്പെട്ടിട്ടും ശാന്തരാക്കാൻ കഴിയാതെ വന്നതോടെ പോലീസ് ലാത്തി വീശി. എല്ലാ സുരക്ഷാ ക്രമീകരണങ്ങളെയും മറികടന്നായിരുന്നു നാട്ടുകാരുടെ ആക്രമണം.നാട്ടുകാർ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് നടത്തി പോലീസ് സംഘം മടങ്ങി.
കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം അറിയുന്നത്. കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആൺകുട്ടികൾ മുഴുവൻ മുടി വെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തുചേർന്നിരുന്നു. ഇതിനിടയിൽ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അർജുൻ, വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി. ബലമായി പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി നിലത്തുവീണു.
പരിഭ്രാന്തനായ അർജുൻ കട്ടിലിൽ കിടന്ന ഷാളുപയോഗിച്ച് വാഴക്കുല കെട്ടിയിടുന്ന കയറിൽ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. ഷാൾ കഴുത്തിൽ മുറുകിയപ്പോൾ പിടച്ച് കണ്ണ് പുറത്തേക്ക് തള്ളിവന്നെങ്കിലും മരിക്കുന്നതുവരെ അർജുൻ അവിടെ നിന്നു. പിന്നീട് കുട്ടിയുടെ കണ്ണുകൾ തിരുമ്മിയടച്ചശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ ലയത്തിനുപിന്നിലെ ചെറിയ ജനാലയിലൂടെ പുറത്തുകടന്നു. ഒന്നുമറിയാത്തപോലെ കൂട്ടുകാർക്കൊപ്പം ചേർന്നു.
2019 നവംബർ മുതൽ അർജുൻ ലൈംഗികമായി കുട്ടിയെ ഉപയോഗിച്ചുവരുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. അർജുനാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനൽകിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇടയ്ക്ക് ചില മാറ്റങ്ങൾ വീട്ടുകാർ കണ്ടിരുന്നെങ്കിലും വേണ്ടാത്ത ശ്രദ്ധ കിട്ടിയില്ല. സദാസമയവും എല്ലാവരോടും വാചാലയായ കുട്ടി ഇക്കാര്യം മറച്ചുവെച്ചത് എന്തിനാണെന്ന് ഇതുവരെ വ്യക്തമല്ല.
അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു കേസിൽ വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു പൊലീസിനോട് പ്രതി പറഞ്ഞിരുന്നത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ ഇയാളിലേക്കു സംശയമെത്തി.
മരണ വീട്ടിൽ പന്തലിനു പടുത വാങ്ങാൻ പോയത് ഇയാളായിരുന്നു. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾക്കു ഭക്ഷണം തയാറാക്കുന്നതിനും വിളമ്പുന്നതിനും നേതൃത്വം നൽകി. പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചു പറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. മരണാനന്തര ചടങ്ങുകളിലും സജീവമായി ഇയാൾ പങ്കെടുത്തു. തെളിവെടുപ്പിനു ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























