വിളക്കുംതറ മൈതാനി കെട്ടി അടച്ച് പട്ടാളം; ആശങ്കയിൽ സ്കൂൾ അധികൃതർ...!! പ്രതിഷേധമുയർത്തി ജനങ്ങൾ

ജനത്തിന്റെ പ്രതിഷേധവും ജനപ്രതിനിധികളുടെ പ്രതിരോധവും നിലനിൽക്കുന്നതിനിടെ വിളക്കുംതറ മൈതാനി പട്ടാളം കെട്ടി അടച്ചു. ഇന്നലെ രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്.
4 മണിക്കൂർ കൊണ്ട് പണി തീർത്ത് പട്ടാളം മടങ്ങി. പ്രവേശന വഴി വിലക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾസ് സ്കൂൾ അധികൃതർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാൻ മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം.
തിങ്കളാഴ്ച വേലി കെട്ടിത്തിരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ജനം വർഷങ്ങളായി ഉപയോഗിച്ചു വരുന്ന നഗരത്തിലെ വിളക്കും തറ മൈതാനി വേലികെട്ടി അടയ്ക്കാൻ നേരത്തേ പട്ടാളം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടിതിരിക്കാൻ ഡിഫൻസ് സെക്യൂരിറ്റി കോപ്സ് (ഡിഎസ്സി) അധികൃതർ എത്തിയപ്പോൾ രാഷ്ട്രീയ പാർട്ടി നേതൃത്വവും പൊതുജനവും പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയായിരുന്നു.
അതോടെ നടപടിയിൽ നിന്നു പിൻമാറിയ പട്ടാളം ഇന്നലെ രാവിലെ തന്നെ വേലികെട്ടൽ ആരംഭിക്കുകയായിരുന്നു. നൂറോളം പട്ടാളക്കാരുടെ കാവലിൽ പണി ആരംഭിച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും പട്ടാളം പണി തുടർന്നു. സെന്റ് മൈക്കിൾസ് സ്കൂളിനു മുൻവശം മൈതാനിയുടെ മുൻഭാഗത്തും വലത് ഭാഗത്തും മുള്ളുവേലി കെട്ടി തിരിച്ചു. സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള പ്രവേശനത്തിനായി മൈതാനിയുടെ ഇടത് വശത്ത് മുള്ള് വേലികെട്ടാതെ വിട്ടു നൽകിയിട്ടുണ്ട്.
ഡിഎസ്സി ലാൻഡ് ഓഫിസർ കേണൽ കെ.ഗൗതമിന്റെ നേതൃത്വത്തിലാണ് നടപടി പൂർത്തീകരിച്ചത്. ഉച്ചയ്ക്ക് ശേഷം സെന്റ് മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പലും മാനേജറും ഡിഎസ്സി കമൻഡാന്റ് ജിഗ്വാളിനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി എങ്കിലും ബെഗളൂരു യൂണിറ്റിൽ നിന്നുള്ള നിർദേശ പ്രകാരമാണ് നടപടിയെന്നും നിർദേശം നടപ്പാക്കുകയേ നിർവാഹമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നീക്കം സ്കൂൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വഴിമുടക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾ സ്കൂൾ അധികൃതർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ച കൊണ്ടു പ്രതിരോധ വകുപ്പിന്റെ വിശദീകരണം തേടും. ഹർജി വീണ്ടും പരിഗണിക്കും.
സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലുള്ള വിളക്കുംതറ മൈതാനിയിലൂടെ വേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. 2500 കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള ഏക വഴി മൈതാനിയിലൂടെയാണ്. സ്കൂളിലേക്കുള്ള പ്രവേശനത്തിനു ഒരു ഭാഗം പട്ടാളം വിട്ടിട്ടുണ്ടെങ്കിലും ഇതും അടയ്ക്കുമെന്ന ആശങ്കയുണ്ട്. പൊതുജനം ഉപയോഗിച്ചു വന്നിരുന്ന ഈ ഭാഗം അടുത്ത കാലത്താണ് എ–വൺ ലാൻഡ് ആയി ഡിഎസ്സി പ്രഖ്യാപിച്ചത്.
ഇതോടെയാണ് മൈതാനി അടയ്ക്കാനുള്ള നീക്കം പട്ടാളം ആരംഭിച്ചത്. നഗരത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ തുടക്കം വിളക്കുംതറ മൈതാനിയിൽ നിന്നാണ്. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സർക്കാരിന്റെയും റാലികളും ഘോഷ യാത്രകളും സാംസ്കാരിക ജാഥകളും ആരംഭിക്കാറുള്ളത് വിളക്കുംതറ മൈതാനി കേന്ദ്രീകരിച്ചാണ്.
https://www.facebook.com/Malayalivartha























