ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്യൂണിസ്റ്റാവില്ല! സിപിഎമ്മിനെ താറടിച്ച് സിപിഐ ജില്ലാ സെക്രട്ടറി... ഇത്ര പ്രതീക്ഷിച്ച് കാണില്ല...

സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ചിരിക്കുകയാണ് ഇപ്പോൾ സിപിഐ. ഒരിക്കലും പ്രതീക്ഷിക്കാത്ത അസ്ഥാനത്തെ അടിയാണ് ഇപ്പോൾ സിപിഎമ്മിന് ലഭിച്ചിരിക്കുന്നത്. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു,
ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല, തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണം എന്നുള്ള ഒളിയമ്പുകളാണ് പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നത്. ഇത്തരത്തിൽ രൂക്ഷവിമർശനമാണ് ഇപ്പോൾ സിപിഎമ്മിനെതിരെ ഉയർന്നു കേൾക്കുന്നത്.
പ്രധാനമായും രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പുറത്ത് വരുന്ന പാർട്ടിയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചിട്ടുള്ളത്. കള്ളക്കടത്ത് കൊട്ടേഷൻ ബന്ധമുള്ളവർ ഇടതു പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും സിപിഐ മുഖപത്രത്തിൽ സന്തോഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രതികൾ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചവരായിരുന്നു എന്നത് ഞെട്ടിക്കുന്നു. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടങ്ങൾ ഉണ്ടാകും.
രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണെന്ന് സന്തോഷ് പറഞ്ഞു. ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം അപൂര്‍വമായി എങ്കിലും വളര്‍ന്നുവരുന്നു എന്നുള്ളതും നമ്മള്‍ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്.
ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചു കൊണ്ട് ‘ആണത്ത ഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത് എന്നും സന്തോഷ് വിമർശിച്ചു.
ചെഗുവേരയുടെ ചിത്രം നെഞ്ചിലും കയ്യിലും പച്ചകുത്തിയും എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധ്യം ഇവരിൽ എത്തിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവൻ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ.
അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത് എന്നും സന്തോഷ് പറഞ്ഞു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനൽവല്ക്കരണത്തിൽ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നത്. അല്ലാതെ, ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം.
നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പ്രതികളാക്കപ്പെടുമ്പോള്‍ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമര്‍ശനവും ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുന്‍ഗണന ആയിരിക്കണമെന്നും പി. സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























