ഈ പണമൊക്കെ എവിടെ നിന്ന് ഒഴുകുന്നതെന്ന് അറിയാമോ?കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല:പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണം :കർശന നിർദ്ദേശവുമായി ഹൈക്കോടതി
എന്റെ സ്ഥിതി അനിയന് ഉണ്ടാകരുത് എന്ന് ഒരു ചേച്ചി കരഞ്ഞ് പറഞ്ഞപ്പോൾ മനസ്സലിഞ്ഞ കേരളം ഒന്നിച്ച് കൈകോർത്ത് ഒരു മഹാ വിസ്മയം നടത്തിയിരുന്നു. ആ കുരുന്നിന് ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കകം കേരളം ഒപ്പിച്ചു കൊടുത്തു. ഈ യജ്ഞത്തിൽ
യൂട്യൂബേർസും പ്രധാന പങ്കുവഹിച്ചിരുന്നു.ഈ സംഭവത്തിന് തൊട്ടു പിന്നാലെയാണ് അപൂര്‍വ്വരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുവയസ്സുകാരന്‍ ഇമ്രാന്റെ വിവരം കൂടെ പുറത്തുവന്നത്. ഈ കുട്ടിക്ക് 18 കോടി രൂപ ആവശ്യമാണ്.
കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ ഹർജി പോയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സർക്കാറിനെ വെട്ടിലാക്കി ഹൈക്കോടതി മറ്റൊരു താക്കീത് കൂടെ പുറപ്പെടുവിച്ചിരിക്കുകയാണ്.
ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ സംസ്ഥാനത്ത് പാടില്ലെന്നും ക്രൗണ്ട് ഫണ്ടിംഗ് സർക്കാർ നിരീക്ഷിക്കണമെന്നും ഹൈക്കോടതി താക്കീത് നൽകിയിരിക്കുന്നു. ഇക്കാര്യത്തിൽ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി തറപ്പിച്ചു പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിനായി അപേക്ഷിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ആരായുകയുണ്ടായി.
പണം എവിടെ നിന്ന് വരുന്നു എന്നറിയാൻ സംവിധാനം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ പണം കിട്ടി കഴിഞ്ഞാൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
അപൂര്‍വ്വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്‍റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഈ പരാമർശങ്ങൾ നടത്തിയത്.സത്യസന്ധമായ ഉറവിടത്തിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാൻ പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
കുട്ടിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നല്‍കാനാകുമോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.കുട്ടിക്ക് ചികില്‍സാ സഹായം നല്‍കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു പെരിന്തല്‍മണ്ണ സ്വദേശി ആരിഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഇന്നലെ ഹരജി പരിഗണിച്ച കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.മൂന്നു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് അമേരിക്കയില്‍ നിന്നുള്ള മരുന്ന് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് കുത്തിവയ്പ്പു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha























