എന്തുകൊണ്ട് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നില്ല? സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരള ഹൈക്കോടതി...

'തീകൊളുത്തൽ, കെട്ടിത്തൂക്കൽ, പാമ്പിനെക്കൊണ്ട് കടിപ്പിക്കൽ" - ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിലുള്ള ഭർത്താക്കൻമാരുടെ കൊലവെറിയിൽ നിരവധി സ്ത്രീകൾ ഓർമ്മയിലേക്ക് മായുമ്പോൾ സ്ത്രീധന നിരോധനനിയമം നോക്കുകുത്തിയായി നിൽക്കുകയാണ്.
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ബൗദ്ധികനിലവാരത്തിലും സാങ്കേതികപരിജ്ഞാനത്തിലും ഉയര്‍ന്ന ജനതയെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ജീവിതത്തില്‍ സ്ത്രീധനസമ്പ്രദായമെന്നത് ഒഴിവാക്കാനാകാത്ത പരമ്പരാഗത നടപ്പുശീലമായി നിലനില്‍ക്കുകയാണ് നമ്മുടെ നാട്ടിൽ.
അത്തരമൊരു സാഹചര്യത്തിൽ സ്ത്രീധന നിരോധന നിയമം എന്തു കൊണ്ടാണ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കാത്തതെന്ന ചോദ്യവുമായി കേരള ഹൈക്കോടതി ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.
വിഷയത്തിലെ ഹര്‍ജി പരിശോധിച്ചശേഷം ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടുകയായിരുന്നു. നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിശോധിച്ചത്. സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം നടപ്പിലാക്കാത്തതെന്താണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ആരാഞ്ഞിട്ടുണ്ട്.
പെരുമ്പാവൂര്‍ സ്വദേശിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ ഇന്ദിരാ രാജനാണ് സ്ത്രീധനനിരോധന നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിസ്മയ കേസടക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി.
സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം, വിവാഹസമയത്തോ വിവാഹത്തോട് അനുബന്ധിച്ചോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രം വിവാഹ രജിസ്‌ട്രേഷന്‍ നടത്താനുള്ള സംവിധാനം മുതലായവയാണ് പ്രധാനമായും പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
അഞ്ചു വർഷത്തിനിടെ 66 സ്ത്രീധനപീഡന മരണവും 15,143 കേസുകളുമാണ് ഔദ്യോഗികമായി കേരളത്തിലുണ്ടായത്. എന്നാൽ യഥാർത്ഥ കണക്ക് പതിന്മടങ്ങുണ്ടാവുമെന്നതാണ് യാഥാർത്ഥ്യം.
1961ൽ പാർലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമം രാജ്യത്തുള്ളപ്പോഴാണ് ഈ ദുർവിധി. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണ് ഈ നിയമം. സ്വർണവും പണവും കൂടുതൽ നൽകി കുടുംബമഹിമ കാട്ടാനുള്ള പെൺമക്കളുടെ മാതാപിതാക്കളുടെ മത്സരമാണ്
നിയമത്തെ ശിഥിലമാക്കിയത്. നിയമപ്രകാരം വിവാഹച്ചെലവിന് കൊടുക്കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല.
നൂറു പവനും മൂന്നരയേക്കറും കാറും പത്തുലക്ഷം രൂപയും വീട്ടുച്ചെലവിന് മാസംതോറും 8000 രൂപയും നൽകിയിട്ടും സ്വത്ത് തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലം ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്.
മരിക്കുമ്പോൾ 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. തുഷാരയുടെ വീട്ടുകാർ 27തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്ത്രീധനപീഡനം സഹിക്കാനാവാതെ ബന്ധം വേർപെടുത്തുന്നതും ധാരാളം. 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha























