ആ വഴി വന്നേയില്ല... വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സിപിഎം അധികാരത്തില്‍ വന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നവരെ പൊക്കാനുറച്ച് സിപിഎം; സംസ്ഥാന സമിതിയില്‍ അമ്പലപ്പുഴ വീഴ്ച ചര്‍ച്ചയായി, ജി. സുധാകരന്‍ എത്തിയില്ല

ഇടതുമുന്നണി മഹാ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നെങ്കിലും ചില സീറ്റുകളില്‍ തോല്‍ക്കുകയും ചിലതില്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ഇതിന് പിന്നില്‍ കളിച്ച പാര്‍ട്ടിക്കാരെ പൊക്കാനുറച്ചിരിക്കുകയാണ് സിപിഎം. ജയിക്കാമായിരുന്ന സീറ്റില്‍ ഘടകകക്ഷികള്‍ തോല്‍ക്കുകയും ചെയ്തു.
അങ്ങനെ അമ്പലപ്പുഴയും ജി സുധാകരനും ചര്‍ച്ചയായി. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദ അവലോകനത്തിനായി ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനവീഴ്ചയും ചര്‍ച്ചയായി. ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ വിലയിരുത്തലിലാണ് അമ്പലപ്പുഴ വിമര്‍ശനമുള്ളത്.
അമ്പലപ്പുഴയിലെ പ്രശ്‌നത്തില്‍ പാര്‍ട്ടിതല അന്വേഷണം ജില്ലാകമ്മിറ്റിയാണോ, സംസ്ഥാനസമിതിയാണോ നടത്തേണ്ടത് എന്നതില്‍ ഇന്ന് തീരുമാനമാകും. ജില്ലാതലത്തില്‍ അന്വേഷണം മതിയെന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ പ്രവര്‍ത്തനത്തിലെ വീഴ്ചയാരോപിച്ച് ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയ ജി. സുധാകരന്‍ സംസ്ഥാനകമ്മിറ്റി യോഗത്തിനെത്താതിരുന്നതും ശ്രദ്ധേയമായി. ജില്ലാ ഘടകങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാലാ, കല്പറ്റ, തൃപ്പൂണിത്തുറ തോല്‍വികള്‍ അന്വേഷിക്കാനും നിര്‍ദ്ദേശമുണ്ട്.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായിട്ടുണ്ട്. മറുപടി പ്രസംഗത്തിന് ശേഷം ഇന്നുച്ചയോടെ സംസ്ഥാനകമ്മിറ്റി അവസാനിക്കും. മൂന്നാം ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ കര്‍മ്മപരിപാടികളുണ്ടാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഇതിനനുസരിച്ചുള്ള മാര്‍ഗരേഖയ്ക്കും പാര്‍ട്ടി രൂപം നല്‍കിയേക്കും.
റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് നടന്ന ചര്‍ച്ചയില്‍ ആലപ്പുഴയില്‍ നിന്നടക്കം വിമര്‍ശനങ്ങളുയര്‍ന്നു. ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ജി. സുധാകരന്റെ പേരെടുത്ത് പറഞ്ഞായിരുന്നു രൂക്ഷ വിമര്‍ശനമെങ്കില്‍ അത്രത്തോളം പോയില്ലെങ്കിലും ശക്തമായ വിമര്‍ശനം സംസ്ഥാന സമിതിയിലുമുണ്ടായി. തിരുത്തലുണ്ടാകേണ്ട വീഴ്ചകള്‍ അമ്പലപ്പുഴയിലുണ്ടായെന്ന് സജി ചെറിയാന്‍, സി.ബി ചന്ദ്രബാബു എന്നിവര്‍ പറഞ്ഞു.
പാലായിലും കല്പറ്റയിലും സി.പി.എം വോട്ടുകള്‍ ചോര്‍ന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലിനെ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാനകമ്മിറ്റി ചര്‍ച്ചയില്‍ തള്ളി. അവിടെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് ഉണ്ടായതെന്നും മുന്നണിയുടെ പൊതുവായ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളാണ് വിനയായതെന്നുമായിരുന്നു ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായം.
തിരുവനന്തപുരം ജില്ലയില്‍ അട്ടിമറി വിജയം നേടിയ അരുവിക്കരയില്‍ പക്ഷേ, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധുവിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനം സംസ്ഥാനസമിതിയുടെ റിപ്പോര്‍ട്ടില്‍ അതേപടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിശോധനയ്ക്ക് ജില്ലാകമ്മിറ്റി സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ഇടതുതരംഗം ഉണ്ടായിട്ടും എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാവാതിരുന്നതും പരിശോധിക്കാനാണ് നിര്‍ദ്ദേശം. തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ പരാജയങ്ങളാകും പരിശോധിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യപ്രതിഷേധമുയര്‍ന്ന കുറ്റിയാടിയില്‍ സിറ്റിംഗ് എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനെടുത്ത തീരുമാനവും സംസ്ഥാനസമിതിയില്‍ വച്ച റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha























