ഇതിലും വലുത് വരാനിരിക്കുന്നു... സഹകരണ മേഖലയില്‍ കൈ വയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തില്‍ പുലിവാല് പിടിച്ച് സഖാക്കള്‍; സി.പി.എമ്മിന് ആധിപത്യമുള്ള സഹകരണ മേഖലയിലേക്ക് ബി.ജെ.പി.ആര്‍.എസ്.എസ്. നുഴഞ്ഞു കയറ്റത്തിന് വഴിതുറക്കുമെന്ന് വിലയിരുത്തല്‍

സഖാക്കളെ സംബന്ധിച്ച് ഇതിലും വലുത് വരാനില്ല. എന്നാല്‍ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കളെ സംബന്ധിച്ച് ഇതൊരു സുവര്‍ണാവസരമാണ്. സഹകരണ മേഖല കേന്ദ്രത്തിന് കീഴിലായാല്‍ അതിന്റെ പല നേട്ടങ്ങളും ബിജെപിക്കാര്‍ക്ക് ലഭിക്കും. അതേസമയം സഖാക്കള്‍ക്ക് കോട്ടങ്ങളാകുകയും ചെയ്യും.
കേന്ദ്രത്തില്‍ പുതിയ സഹകരണവകുപ്പും അമിത് ഷാ അതിന്റെ ചുമതലയുള്ള മന്ത്രിയുമായതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം കൊഴുക്കുകയാണ്. സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് ബി.ജെ.പി.ആര്‍.എസ്.എസ്. നുഴഞ്ഞുകയറ്റത്തിന് വഴിതുറക്കുന്നതാകും കേന്ദ്രനടപടിയെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം പുതിയ രീതിയില്‍ കേരളത്തിലും അമിത് ഷാ പയറ്റുമെന്ന ആശങ്ക സി.പി.എമ്മിനും കോണ്‍ഗ്രസിനുമുണ്ട്. നിധി ബാങ്കുകളുടെ പരീക്ഷണം ഇതിന്റെ തുടക്കമാണെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. അതിനാല്‍, ബി.ജെ.പി. നീക്കം ഗൗരവത്തോടെ കാണാനും ചെറുക്കാനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും നിധിയില്‍നിന്നടക്കം സാമൂഹിക അകലത്തില്‍ നിര്‍ത്തണമെന്ന നിര്‍ദേശമാണ് സി.പി.എം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയത്.
സഹകരണം സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിന് ഇടപെടാന്‍ ഒട്ടേറെ പഴുതുകളുണ്ട്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍, നിധി കമ്പനികള്‍ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴില്‍ വരുന്നതാണ്. സഹകരണ സംഘങ്ങള്‍ക്ക് സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, സംരംഭങ്ങള്‍ എന്നിവ തുടങ്ങാം. ഇതിന് നബാര്‍ഡ്, എന്‍.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജന്‍സികള്‍ സഹായം നല്‍കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്ക് കേരള ബാങ്ക് വഴിയാണ് ഈ സഹായം ലഭ്യമാകുന്നത്. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജന്‍സികളുടെ സഹായം നേരിട്ട് ലഭ്യമാക്കാനാകും.
കോണ്‍ഗ്രസ് മുക്ത ഗുജറാത്തിന് അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് അവിടത്തെ ബി.ജെ.പി.യുടെ അടിത്തറ ബലപ്പെടുത്തിയത്. സഹകാരികളെ കൂടെനിര്‍ത്തിയും പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘങ്ങളില്‍ ഭരണം നേടിയും അത് വിജയിപ്പിച്ചു. സഹകരണ സംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തില്‍ പതിനായിരം വോട്ടുവരെ മറിക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോള്‍ ബി.ജെ.പി. നിയന്ത്രണത്തിലാണ്.
സേവന രാഷ്ട്രീയം ആണ് സഹകരണ സംഘങ്ങളിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിധി കമ്പനികള്‍ രൂപവത്കരിക്കുന്നതിലൂടെ 200 അംഗങ്ങളാണ് അതിന്റെ ഭാഗമാകുന്നത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങള്‍ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാകും. ഇതാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.
അതേസമയം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നാക്രമണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇതിന് ഏതു രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നത് സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനിക്കും. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണ്. കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതില്‍ ആശങ്കയുള്ളതിനാല്‍ ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























