ലോകത്തിന് മുന്നില്‍ നാണം കെട്ട് കേരളം, കുറ്റം രാജീവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം..കിറ്റക്‌സ് വിഷയത്തില്‍ സംഭവിക്കുന്നത്

കിറ്റക്സിനെ ഓടിച്ച കേരള സർക്കാരിൻറെ നടപടി ദേശീയ തലത്തിൽ വൻ ചർച്ചയായി. സംഭവം കേരളത്തിൻറെ സൽപ്പേര് ഇല്ലാതാക്കി. കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന ആരോപണം ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ കേരളത്തിൻറെ വ്യവസായ മേഖല ലോകത്തിന് മുന്നിൽ തലകുനിക്കുന്നു. കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറായ ഒരു പിടി വ്യാവസായികളെയാണ് കിറ്റക്സിൻറെ ദുരനുഭവം പിന്നോട്ടടിച്ചിരിക്കുകയാണ്.
കിറ്റക്സിനെ പൊളിക്കുക എന്നത് സി പി എമ്മിൻറെ അജണ്ടയായിരുന്നെങ്കിലും തെലുങ്കാനയും തമിഴ്നാടും അവർക്ക് ചുവന്ന പരവതാനി വിരിക്കുമെന്ന് സി പി എം പ്രതീക്ഷിച്ചില്ല. പി രാജീവിനെ പിണറായി വ്യവസായ വകുപ്പിൻറെ ചുമതല ഏൽപ്പിക്കുമ്പോൾ ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ദീർഘകാലം രാജ്യസഭാംഗമായിരുന്ന രാജീവ് പരിണിത പ്രജ്ഞനായ മാർക്സിസ്റ്റ് നേതാവാണ്. അദ്ദേഹത്തിൻറെ പക്വതയാർന്ന പെരുമാറ്റം എല്ലാവരിലും പ്രതീക്ഷയുണർത്തുന്നതാണ്. കിറ്റക്സിൻറെ സ്ഥാനത്ത് മറ്റേതെങ്കിലും കമ്പനിയായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. കാരണം കിറ്റക്സ് ഒരു രാഷ്ട്രീയ വിഷയമായി ഇതിനകം മാറി കഴിഞ്ഞിരുന്നു.
ഇതിനിടെ ചില ഭൈമീകാമുകൻമാർ കിറ്റക്സിനെ ഓടിച്ച കുറ്റം വ്യവസായ മന്ത്രി പി. രാജീവിൻറെ തലയിൽ കെട്ടിവയ്ക്കാനും ശ്രമിക്കുന്നുണ്ട്.
കേരളം വിട്ടുപോകുമെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതാണ് കേരളത്തെ ഏറെ നാണം കെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓഹരി വിപണിയിലെ കുതിച്ചു ചാട്ടം.
കഴിഞ്ഞ ഒരു മാസം കിറ്റക്സിന്‍റെ ഓഹരിവില കൂടിയത് 6 രൂപ മാത്രമാണ്. എന്നാൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 15 രൂപയാണ്. സത്യത്തിൽ ഇത് കിറ്റക്സിനെ പോലും അമ്പരപ്പിച്ചു.
കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്.
താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പറഞ്ഞു. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്സ് എംഡി മുന്നറിയിപ്പ് നൽകി.
കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. നിക്ഷേപം നടത്താൻ വൻ ആനൂകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു.
കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് തനിക്ക് വേദനയുണ്ടെന്ന് കിറ്റക്സ് എം ഡി പറഞ്ഞു. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത് തന്‍റെ പ്രതിഷേധമല്ല, ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. മുഖ്യമന്ത്രി വിളിച്ച യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞതായി സാബു പറഞ്ഞു.. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാൻ? എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ല'', എന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഏതായാലും കേരളം വ്യവസായികൾക്ക് അനുകൂലമല്ലെന്ന പൊതുവികാരം ഏറെ നാളുകൾക്ക് ശേഷമാണ് വീണ്ടും ചർച്ചയാവുന്നത്.
https://www.facebook.com/Malayalivartha
























