മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി; വിവരം കേന്ദ്രത്തെ അറിയിച്ചു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം കണക്കിലെടുത്താണ് സസ്പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. സ്പെൻഷൻ കാലാവധി നീട്ടുന്ന വിവരം കേന്ദ്രത്തെ അറിയിച്ചു.
സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിനെ സസ്പെന്‍ഷനിലേക്കു നയിച്ചത്.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. 2020 ജൂലൈ 16നായിരുന്നു സസ്പെൻഷൻ. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാനുള്ള വകുപ്പുണ്ട് . ഒരു വർഷമാണ് സസ്‌പെൻഷൻ കാലാവധി.
ഇതിനു ശേഷം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കേണ്ടതാണ് . ഇല്ലെങ്കില്‍ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ സാധിക്കൂ.
https://www.facebook.com/Malayalivartha
























