ജയിലധികൃതർക്ക് കീഴടങ്ങാതെയും ജയിൽ നിയമങ്ങൾക്ക് വഴങ്ങാതെയും റമീസും സരിത്തും : പരാതിയുമായി ജയിലധികൃതർ

സ്വര്‍ണക്കടത്ത് പ്രതികളായ കെടി റമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ് രംഗത്തുവന്നിരിക്കുകയാണ്. ഇരുവരും ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നുള്ള വമ്പൻ ആരോപണമാണ് ഇവർക്കെതിരെ ഉയർത്തിയിരിക്കുന്നത്.
റമീസ് ജയിലിൽ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് ഇതിന് കാവൽ നിന്നുവെന്നും ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ കോടതി, എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി എന്നിവയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജൂലൈ അഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചാം തിയതി രാത്രി റമീസ് സെല്ലിന്റെ പിറകുവശത്തേക്ക് പോയശേഷം എന്തോ വലിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെന്നാണ് ജയിൽ അതികൃതരുടെ റിപ്പോർട്ടിലുള്ളത്. റമീസ് ലഹരി ഉപയോഗിക്കുമ്പോൾ സരിത്ത് ഉദ്യോഗസ്ഥർ വരുന്നുണ്ടോയെന്നറിയാനായി സെല്ലിന് മുന്നിൽ കാവൽ നിന്നതായും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കെ.ടി റമീസിന് പാഴ്സൽ വന്നിരുന്നു. ജയിലിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത ചില സാധനങ്ങൾ പാഴ്സലിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് കൈമാറാൻ ജയിൽ അധികൃതർ തയ്യാറായില്ല. ഇതേ തുടർന്ന് ജയിൽ അധികൃതരുമായി വാക്കേറ്റം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ സരിത്ത് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർത്തുകയുണ്ടായി. ബിജെപി കോൺഗ്രസ് നേതാക്കളുടെ പേര് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പറയാൻ പ്രേരിപ്പിച്ചുവെന്നാണ് ഈ പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ എട്ടാം തിയ്യതി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് സരിത്തിനും റമീസിനും എതിരായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എൻഐഎ കോടതി സരിത്തിനെ നേരിട്ട് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കോടതി ഇടപെടലുണ്ടായാൽ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























