അടച്ചിട്ടിരുന്ന രതീഷിന്റെ വീട് തള്ളിത്തുറന്ന് പോലീസ് നോക്കിയപ്പോൾ കണ്ടത് കിടപ്പുമുറിയോട് ചേര്‍ന്ന മുറിയില്‍ നിലത്ത് കിടക്കുന്ന ഹരികൃഷ്ണയെ! ചുണ്ടില്‍ മുറിവ്, ചെരുപ്പ് ധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും മണല്‍; കുരുക്കായത് രതീഷിന്റെ ആ മെസ്സേജ്- ഒളിവിൽ പോയ സഹോദരീ ഭർത്താവ് പിടിയിലായത് ബന്ധു വീട്ടിൽ നിന്ന്

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ സഹോദരീ ഭർത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ ഉണ്ണിയെന്ന രതീഷിനെ പോലീസ് പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശേരിതറ ഉല്ലാസ്-സുവര്‍ണ ദമ്പതികളുടെ മകള്‍ ഹരികൃഷ്‌ണയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴിന് പള്ളിപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്.
അവിവാഹിതയായ ഹരികൃഷ്‌ണ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് 6.45-നു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ്. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് പോലീസ് സംശയിക്കുന്നത്. രാത്രി വൈകിയിട്ടും യുവതി സ്വന്തം വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം നടത്തി. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായ വിവരമാണ് നല്‍കിയതെന്നാണ് സൂചന. ഇതിനിടെ, യുവതിയെ കാണാതായതായി പുലര്‍ച്ചെ ബന്ധുക്കള്‍ പട്ടണക്കാട് പോലീസിനു പരാതി നല്‍കി. അടച്ചിട്ടിരുന്ന രതീഷിന്റെ വീട് പോലീസ് എത്തി തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലായിരുന്നു മൃതദേഹം. ചുണ്ടില്‍ ചെറിയ മുറിവുണ്ട്. ചെരുപ്പു ധരിച്ചനിലയിലുള്ള മൃതദേഹത്തിന്റെ വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും മണല്‍ പറ്റിയിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്‌തമാകൂ.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരി നീതുവിന് വെള്ളിയാഴ്‌ച രാത്രിയായിരുന്നു ഡ്യൂട്ടി. സഹോദരിയുടെ കുട്ടികളെ നോക്കാനാണ് ഹരികൃഷ്‌ണയെ രതീഷ് വീട്ടിലേക്കു വരുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ജോലി കഴിഞ്ഞ് ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്‌ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഹരികൃഷ്‌ണയുടെ വീട്. രതീഷ് ഒളിവില്‍പോയെന്ന് മനസിലാക്കിയതോടെ ഫോണും വാഹനവും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. യുവതി യുവാവിനൊപ്പം നില്‍ക്കുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചതായാണ് വിവരം.
നഴ്‌സ് ഹരികൃഷ്‌ണ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് രതീഷിനെ സംശയനിഴലിലാക്കിയത് ഫോണ്‍ സന്ദേശമായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്‌ണ വെള്ളിയാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങാന്‍ വൈകുമെന്ന് അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. ഇതിനിടെ, രതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇന്ന് ഹരികൃഷ്‌ണ വരില്ലെന്നും ശനിയാഴ്‌ചയും കോവിഡ് ഡ്യൂട്ടി ഉള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്ന് പറഞ്ഞതായുമാണ് മറുപടി ലഭിച്ചത്. പിന്നീട് രതീഷിനെയും ഫോണില്‍ കിട്ടാതായി.
വീട്ടുകാര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു തിരക്കിയപ്പോഴാണ് ഹരികൃഷ്‌ണ 6.45 ന് ജോലി കഴിഞ്ഞിറങ്ങിയതായി അറിഞ്ഞത്. വീട്ടില്‍നിന്ന് സൈക്കിളില്‍ തങ്കി കവലയിലെത്തി അവിടെനിന്ന് ബസിലാണ് ജോലിക്കു പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ രതീഷാണ് ഹരികൃഷ്‌ണയെ വീട്ടില്‍ എത്തിച്ചിരുന്നത്. വെള്ളിയാഴ്‌ച സൈക്കിളിലാണ് ഹരികൃഷ്‌ണ ജോലിക്കു പോയത്. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്‌ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറിയത്. ഹരികൃഷ്‌ണയെ കാണാതായതിനെത്തുടര്‍ന്ന് രതീഷിന്റെ വീട്ടില്‍ ആദ്യം ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കടക്കരപ്പള്ളി തളിശേരിത്തറ വീട്ടിന്റെ അത്താണിയായിരുന്നു ഹരികൃഷ്‌ണ. കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന പിതാവ് ഉല്ലാസ് കാര്യമായി ജോലിക്കു പോകുന്നില്ല. ഇളയമകള്‍ ഹരികൃഷ്‌ണയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും യുവതിയെക്കുറിച്ച് നല്ല അഭിപ്രായം മാത്രം.
പക്ഷെ, കൊലപാതകത്തിലേയ്ക്ക് നയിച്ചത് രതീഷുമായുള്ള ബന്ധം വിട്ട് ഹരികൃഷ്ണ മറ്റൊരു യുവാവുമായി അടുത്തതിലുള്ള പ്രതികാര നടപടിയെന്ന് സൂചന. രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങളുണ്ടായിരുന്നു. ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. പിന്നീട് ഇത് ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു കൊണ്ടേയിരുന്നു. ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടുപോയിരുന്നതും തിരികെ വിളിച്ചുകൊണ്ടുവരുന്നതും രതീഷായിരുന്നു. ഇങ്ങനെയാണ് അടുപ്പമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഗള്‍ഫില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്ന ഇയാള്‍ നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല.
ഇതിനിടയിലാണ് ഇരുവരും തമ്മില്‍ അടുപ്പമുണ്ടാത്. അവിവാഹിതയായ ഹരികൃഷ്ണയും രതീഷും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളലുണ്ടാകുകയും മറ്റൊരാളുമായി സ്നേഹബന്ധത്തിലാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രതീഷ് വലിയ പ്രശ്നമുണ്ടാക്കി. ഇതിനെ തുടര്‍ന്നുള്ള പ്രകോപനമാവാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറും. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ എസ്.പി: എ. നിസാം, ഡിവൈ.എസ്.പി: വിനോദ് പിള്ള എന്നിവര്‍ സ്‌ഥലത്തെത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പട്ടണക്കാട് സി.ഐ: ആര്‍.എസ്. ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha




















