സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അനുമതി നൽകി സിന്‍ഡിക്കേറ്റ്

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യ ഡോ. വിജിക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രഫസറായുള്ള നിയമനവും ഗവേഷണ പ്രബന്ധങ്ങളും സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ വിജി വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
അതേസമയം, ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വീഴ്ച സമ്മതിച്ച് ഡോ. വിജി സമര്‍പ്പിച്ച രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു.
തനിക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്നു കാണിച്ച് നിയമനടപടി സ്വീകരിക്കാന്‍ ഡോ. വിജി സിന്‍ഡിക്കേറ്റിനോട് അനുമതി തേടുകയായിരുന്നു. വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച സിന്‍ഡിക്കേറ്റ് അനുമതി നല്‍കി.
അതിനിടെയാണ് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതായുള്ള അവകാശവാദവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തു വന്നത്.
ഡേറ്റാ തട്ടിപ്പ് നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഫാര്‍മക്കോളജി പ്രസാധകര്‍ക്ക് പി.കെ ബിജുവിന്റെ ഭാര്യ നല്‍കിയ തിരുത്തല്‍ രേഖകളെന്നാണ് ഇവരുടെ വാദം. ക്ഷമാപണം നടത്തി ഡോ. വിജി സമര്‍പ്പിച്ച തിരുത്തല്‍ രേഖകളും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു.
https://www.facebook.com/Malayalivartha
























