ബന്ധുക്കള്‍ ശത്രുക്കള്‍... ഒരുമാസമായി ജീവിതം വഴിമുട്ടി വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ പെണ്‍കുട്ടിയെ മോചിപ്പിച്ചു; മന്ത്രി ഇടപെട്ടതോടെ വാതിലും ജനാലകളുമടച്ച് പുറത്തിറങ്ങാതെ പതിനഞ്ചുകാരിയുടെ ഏകാന്തവാസം അവസാനിച്ചു; വീട്ടുകാരുടെ ക്രൂരതയില്‍ മനം നൊന്ത് നാട്ടുകാര്‍

പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ നിന്നും വേദനാജനകമായ ഒരു വാര്‍ത്തയാണ് വന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി (15) ഒരുമാസമായി ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്നു. നാരങ്ങാനം പഞ്ചായത്തിലെ മാടുമേച്ചില്‍ എന്ന സ്ഥലത്താണു പതിനഞ്ചുകാരിയുടെ ഏകാന്തവാസം. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയാണ് അമ്മയും ഉപേക്ഷിച്ചുപോയതോടെ ഒറ്റയ്ക്കു കഴിയേണ്ടി വന്നത്.
ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന ഈ പെണ്‍കുട്ടിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാകളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടിയുടെയും അമ്മയുടെയും കഷ്ടകാലമാരംഭിച്ചു. ഭര്‍തൃമാതാവിന്റെ പേരിലുള്ള വീട്ടില്‍നിന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. ഇതിനിടെ ഭര്‍തൃമാതാവിന്റെ രണ്ടാം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദിച്ചു. ഇതു കേസായതോടെ ഭര്‍തൃമാതാവും ഭര്‍ത്താവും താമസം മാറി.
പെണ്‍കുട്ടിക്കും അമ്മയ്ക്കും പ്രതിമാസം 7000 രൂപ പിതാവ് ജീവനാംശം കൊടുക്കണമെന്നും വിവാഹസമയത്തുണ്ടായിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെനല്‍കണമെന്നും മൂന്നുവര്‍ഷം മുമ്പ് കുടുംബകോടതി ഉത്തരവിട്ടു. എന്നാല്‍, ഇതു നടപ്പാക്കാനോ കോടതി വാറന്റുള്ള പിതാവിനെയും അയാളുടെ രണ്ടാനച്ഛനേയും അറസ്റ്റ് ചെയ്യാനോ പോലീസ് തയാറായില്ല. നീതിക്കായി സര്‍വവാതിലും മുട്ടിയിട്ടും രക്ഷയില്ലാതായതോടെ പ്രധാനമന്ത്രിക്കു പരാതി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ഡിവൈ.എസ്.പി. വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞതില്‍ നടപടി ഒതുങ്ങി. ഇതോടെ ഒരുമാസം മുമ്പ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അമ്മ സ്വന്തം വീട്ടിലേക്കു പോയി.
ഒരുമാസത്തിലധികമായി, വീടിന്റെ വാതിലും ജനാലകളുമടച്ച്, പുറത്തിറങ്ങാതെ തനിച്ചുകഴിയുകയാണു പെണ്‍കുട്ടി. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റ് പോലും കിട്ടിയിട്ടില്ല. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്കൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍പോലും മാര്‍ഗമില്ലെന്നു പെണ്‍കുട്ടി പറയുന്നു. എന്ത് പ്രതിസന്ധി ഉണ്ടായാലും പഠനം തുടരണമെന്ന ദൃഢനിശ്ചയത്തിലാണ് പെണ്‍കുട്ടി.
ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പിന്റെ ഓഫീസര്‍മാര്‍ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ടു. പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോചിപ്പിച്ചു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയ്ക്കാകട്ടെ സ്വന്തം വീട്ടുകാരോടൊപ്പം പോകാനാണ് താത്പര്യം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം വീട്ടുകാരുമായി ആലോചിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതാണ്.
"
https://www.facebook.com/Malayalivartha
























