തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സീൻ വിതരണത്തിൽ പിൻവാതിൽ ക്രമക്കേട്; സ്പോട്ട് റജിസ്ട്രേഷന്റെ മറവിൽ, തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് താൽപര്യമുള്ളവർക്ക് മുൻഗണന നൽകുന്നുവെന്ന് ആക്ഷേപം

വാക്സീൻ വിതരണത്തിൽ പിൻവാതിൽ ക്രമക്കേടെന്ന് പരാതി. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സീൻ വിതരണത്തിലാണ് ക്രമക്കേട് നടക്കുന്നതെന്ന് ആക്ഷേപം. സ്പോട്ട് റജിസ്ട്രേഷന്റെ മറവിൽ, തദ്ദേശ സ്ഥാപന പ്രതിനിധികൾക്കു താൽപര്യമുള്ളവർക്കു മുൻഗണന നൽകുന്നുവെന്നാണു പ്രധാന ആക്ഷേപം. പ്രായമായവരും സാങ്കേതികജ്ഞാനം ഇല്ലാത്തവരും വാക്സീൻ ബുക്കിങ്ങിൽ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണു തദ്ദേശ സ്ഥാപനങ്ങളിൽ സ്പോട്ട് റജിസ്ട്രേഷൻ സംവിധാനമൊരുക്കിയത്. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളും വാർഡ് പ്രതിനിധികളും അവർക്കു താൽപര്യമുള്ളവർക്കു മാത്രം വാക്സീൻ നൽകുന്നതിനാൽ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
വാക്‌സീന്‍ ലഭ്യത മുന്‍കൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവര്‍ക്കു വിവരം നല്‍കുകയാണു പലയിടത്തും. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കോ വാര്‍ഡ് അംഗത്തിനോ താല്‍പര്യമുള്ളവരെയാണു സ്‌പോട്ട് റജിസ്‌ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും വാക്‌സീന്‍ കിട്ടില്ല. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേര്‍ സംസ്ഥാനത്തു കാത്തു നിൽക്കുമ്പോഴാണ് ഇവരെയൊക്കെ മറികടന്നുള്ള പിന്‍വാതില്‍ വിതരണം.
ചില സ്ഥലങ്ങളില്‍ കൂട്ടത്തോടെ വാക്‌സീന്‍ ബുക്ക് ചെയ്യാന്‍ ഹെല്‍പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്‌സീന്‍ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോര്‍ത്തി നല്‍കി ഇവര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓണ്‍ലൈനിലും വാക്‌സീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു മിനിറ്റുകള്‍ക്കുള്ളില്‍ അപേക്ഷിച്ചാലും ബുക്കിങ് പൂര്‍ണമായതായാണു വെബ്‌സൈറ്റില്‍ കാണുന്നത്.
സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്സിനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും വീതംവെച്ചെടുക്കുകയാണ്. സമയക്രമമില്ലാതെ ആളുകള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോര്‍ട്ടലില്‍നിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവരുടെ മുന്നില്‍ ആരോഗ്യപ്രവര്‍ത്തകരും കൈമലര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha
























