സുധാകരനും പിണറായിയും തമ്മില്‍ തെറ്റാന്‍ ഒരു കാരണമുണ്ട്: ആര്‍ക്കുമറിയാത്ത രഹസ്യം

മുന്‍മന്ത്രി ജി.സുധാകരണ പിണറായി എന്നാണ് തന്റെ മനസ്സില്‍ നിന്നും ആട്ടിപായിച്ചതെന്ന് എത്ര പേര്‍ക്കറിയാം ? കെ.ആര്‍. ഗൗരി അമ്മക്ക് ശേഷം സി പി എം ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ നിന്നും നടപടിക്ക് ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കുന്ന ജി സുധാകരനോട് പിണറായിക്ക് അശേഷവും താത്പര്യമില്ല.
പിണറായിക്ക് ജി സുധാകരനെനോടുള്ള അപ്രീതി മനസിലാക്കിയാണ് സിപിഎം അന്വേഷണ കമ്മീഷന് മുന്നില്‍ നേതാക്കള്‍ സുധാകരനെതിരെ പരാതികളുടെ കെട്ടഴിച്ചത്. ഇതിന് പിന്നില്‍ ഒരേ ഒരു ചേതോവികാരം മാത്രമാണുള്ളത് . സുധാകരനെതിരെ പറഞ്ഞാല്‍ പിണറായിക്ക് ഇഷ്ടപ്പെടും.
അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി അന്വേഷണ കമ്മീഷന് മുന്നില്‍ എത്തിയിട്ടുണ്ട് . സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം വേണുഗോപാല്‍ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു.
ഇതില്‍ സജി ചെറിയാന്‍ പിണറായിയുടെ വിശ്വസ്തനാണ്. പിണറായിയുമായി സംസാരിച്ചുറപ്പിച്ച ശേഷമാണ് സജി ചെറിയാന്‍ അന്വേഷണ കമ്മീഷനില്‍ എത്തിയത്. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സുധാകരനെ പിന്തുണച്ചത്. പ്രമുഖ നേതാക്കളെല്ലാം സുധാകരന് എതിരെ തെളിവ് നിരത്തുന്ന തിരക്കിലായിരുന്നു.
രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവര്‍ ഇന്നലെ കമ്മീഷന് മുന്നിലെത്തി വിവരങ്ങള്‍ കൈമാറി. പ്രാദേശിക നേതാക്കളില്‍ നിന്നുള്ള തെളിവെടുപ്പുംഇന്നലെ നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്‌സിലെ വിവരങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ശനിയാഴ്ച പാര്‍ട്ടി കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുക. ഏതായാലും സുധാകരനെതിരെ നടപടി ഉറപ്പായി കഴിഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു സുധാകരന്‍. ഊരാളുങ്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ നിയമവിരുദ്ധമായി നല്‍കുന്നതിനോട് സുധാകരന് എതിര്‍പ്പുണ്ടായിരുന്നു. പൊതുമരാമത്തില്‍ സുധാകരന്‍ പാര്‍ട്ടിക്കും മേലെ പിടി മുറുക്കുന്നതായി തോന്നിയപ്പോള്‍ പിണറായി കിഫ്ബിയെ കൊണ്ടു വന്ന് സുധാകരനെ തളച്ചു. കിഫ്ബി, തോമസ് ഐസക്കിന്റെ ഉത്പന്നമായിരുന്നെങ്കിലും പിണറായിയുടെ സ്വന്തമായിരുന്നു. തന്റെ വിശ്വസ്തനായ കെ. എം. എബ്രഹാമിനെയാണ് കീഫ്ബിയുടെ തലപ്പത്ത് പിണറായി ഇരുത്തിയത്. പതിയെ പതിയെ കിഫ്ബി പൊതുമരാമത്തിനെ വിഴുങ്ങി.
മുഹമ്മദ് റിയാസിനെ പണം കായ്ക്കുന്ന മരം ഏല്‍പ്പിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. അതുകൊണ്ടു കൂടിയാണ് സുധാകരന് സീറ്റ് പോലും നല്‍കാതിരുന്നത്.എന്നാല്‍ പിണറായിയും സുധാകരനും തമ്മില്‍ തെറ്റിയത് സുധാകരന്റെ ഒരു കമന്റിനെ തുടര്‍ന്നാണ്. അത് ഇതാണ്.
ആലപ്പുഴ ജില്ലയിലെ തെരഞ്ഞടുപ്പിന് ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയന്‍ നേരിട്ടാണല്ലോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സുധാകരനോട് ചോദിച്ചു. പലപ്പോഴും നാക്ക് വിനയായി തീരാറുള്ള സുധാകരന്‍ ഇതിന് മറുപടിയായി ഒരു മറുചോദ്യം ചോദിച്ചു.
അതെന്താ? പിണറായി വിജയന്‍ സി പി എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണോ? സുധാകരന്റെ പരിഹാസം കലര്‍ന്ന മറുപടി കൊള്ളേണ്ടിടത്ത് കൊണ്ടു.സുധാകരന്‍ തന്നെ പരിഹസിച്ചതായി പിണറായി കരുതി. അന്തപ്പുര വിദൂഷകന്‍മാര്‍ ഇത്തരത്തിലൊരു നിരീക്ഷണമാണ് പിണറായിക്ക് നല്‍കിയത്. അതോടെ സുധാകരനെ പിണറായി തന്റെ ഹൃദയത്തില്‍ നിന്നും ഇറങ്ങിവിട്ടു. ഇതാണ് സുധാകരനും പിണറായിയും തമ്മിലുള്ള രസക്കേടിന്റെ ചരിത്രം.
സുധാകരന്റെ ഭാവി ആരു വിചാരിച്ചാലും അനുകൂലമാവില്ലെന്ന മട്ടിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. പിണറായിയെ പിണക്കി കൊണ്ട് തല്‍കാലം സി പി എമ്മില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. കാരണം പാര്‍ട്ടിയില്‍ അത്രമാത്രം അപ്രമാധിത്വം പിണറായിക്കുണ്ട് .
അഴിമതിക്ക് കൂട്ടുനിന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഭാവിയിലെങ്കിലും നേതാക്കള്‍ ഓര്‍ക്കുന്നത് നന്നാണ്.
"
https://www.facebook.com/Malayalivartha
























