അനന്യയുടെ ശസ്ത്രക്രിയ മുടക്കിയത് ബന്ധു; മരണ ശേഷം കാണാതായത് അനന്യ ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ; അനന്യയ്ക്ക് അതിൽ വന്ന സന്ദേശങ്ങൾ എന്തായിരുന്നു? അനന്യയുടെ മരണത്തിന് പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തി സുഹൃത്ത്

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനന്യയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ അനന്യയുടെ മരണത്തിന് പിന്നിലെ ചില സത്യങ്ങൾ തുറന്നു പറയുകയാണ് സുഹൃത്തായ കോഴിക്കോട് സ്വദേശി ട്രാൻസ്‌ജെൻഡർ വൈഖ സുബ്രഹ്മണ്യം. അനന്യയുടെ മരണത്തിന് ശേഷമുള്ള നടപടി സംശയാസ്പദമെന്നാണ് വൈഖ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അനന്യയുടെ ഫോട്ടോ പകർത്തിയിട്ടില്ല.
അനന്യയുടെ നാലു മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ട്. അതിലേക്കു വന്ന കോളുകളും സന്ദേശങ്ങളും പരിശോധിക്കണം. എങ്കിലേ എത്ര മാത്രം സമ്മർദം അനന്യ അനുഭവിച്ചുകാണും എന്നു കണ്ടെത്താനാകുവെന്ന് വൈഖ പറയുന്നു. സ്ത്രീയായി രൂപാന്തരം പ്രാപിക്കാൻ നടത്തിയ ശസ്ത്രകിയ പരാജയപ്പെട്ടതിലെ ശാരീരികവും മാനസികവുമായ തിരിച്ചടികൾ മാത്രമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്നേറ്റ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളുമാണ് അനന്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.
അനന്യ ഒരു വർഷം മുൻപാണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോക്ടർദമ്പതികളുടെ കീഴിലായിരുന്നു ചികിത്സ. ഭർത്താവാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ദുഃഖകരമെന്നു പറയട്ടെ, ശസ്ത്രക്രിയ പരാജയമായിരുന്നു. ഇതിന്റെ ഫലമായി അനന്യ കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ചുവന്ന ശാരീരികവും മാനസികവുമായ വേദനകൾ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. മരണത്തിനും ഏതാനും ദിവസം മുമ്പ് വരെ തന്നോട് ഇതൊക്കെ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.
ക്ലബ്ഹൗസിൽ ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ഇതിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും ഒപ്പം അനന്യയെ ശസ്തക്രിയ ചെയ്ത ഡോക്ടറും പങ്കെടുക്കാനെത്തിയിരുന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ ഈ ചർച്ചയിൽനിന്നു നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. ഉടൻ അനന്യ എന്നെ വിളിച്ചു. ഇതിൽ ഇടപെടണമെന്നു പറഞ്ഞു. ‘നിന്റെ ബന്ധുക്കളായ പലരും ആ മുറിയിലുണ്ട്. അവരാരും നിന്നെ പുറത്താക്കിയപ്പോൾ ഒരക്ഷരം പറഞ്ഞില്ലല്ലോ..’ എന്നു ഞാൻ മറുപടിയും പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ എന്നെയും ആ ചർച്ചയിൽനിന്നു പുറത്താക്കി.
പിന്നീട് വീട്ടിൽനിന്നു പുറത്തിറങ്ങിയ അനന്യ കൂട്ടുകാരി ദയ ഗായത്രിയുടെ വീട്ടിലെത്തി ഇതേ വിഷയത്തിൽ ക്ലബ്ഹൗസിൽ ചർച്ചയുടെ മറ്റൊരു മുറി തുറന്നു. ഞാനും അതിൽ ചേർന്നു. അനന്യ തനിക്കു പറയാനുള്ളതെല്ലാം അതിൽ തുറന്നുപറഞ്ഞു. അനന്യയോട് ഐക്യദാർഢ്യവുമായി നിരവധിപേർ ആ ചർച്ചാമുറിയിലെത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ആദ്യചർച്ചയിൽ അനന്യയെ പിന്തുണയ്ക്കാതിരുന്ന പലരും പിന്നീടെത്തി അനന്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ചർച്ചയ്‌ക്കൊടുവിൽ അനന്യയ്ക്ക് വീണ്ടുമൊരു ശസ്തക്രിയ ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയിൽ സൗജന്യമായി നടത്താൻ സഹായവാഗ്ദാനവുമായി തൃശൂർ സ്വദേശി ജോബി ജോർജ് രംഗത്ത് വന്നു. ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപയും, വിമാനയാത്രയ്ക്ക് ടിക്കറ്റുമായിരുന്നു വാഗ്ദാനം ചെയ്തത്. ഡോ. നരേന്ദ്ര കൗശിക്കിന്റെ നേതൃത്വത്തിൽ അനന്യയ്ക്ക് വിജയപ്രദമായ ശസ്തക്രിയയ്ക്ക് അങ്ങനെ വഴി തുറന്നതായിരുന്നു. പക്ഷെ അവിടം മുതൽ ട്രാൻസ്ജെൻഡറുകളുടെ ദുരൂഹമായ ഇടപെടലുകൾ ആരംഭിച്ചു. ഈ സൗജന്യചികിത്സാ സഹായം അനന്യ നിഷേധിച്ചതായി സമൂഹമാധ്യമത്തിൽ അറിയിക്കുന്നത് ട്രാൻസ്ജെൻഡർ കൂടിയായ അനന്യയുടെ ബന്ധുവാണ്. ഇത് അനന്യ അറിഞ്ഞിരുന്നില്ല. പക്ഷെ ഈ വിവാദത്തോടെ ചികിത്സാസഹായം മുടങ്ങി.
എന്നിട്ടും ഡൽഹിയിലെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ഞങ്ങൾ ക്രൗഡ് ഫണ്ടിങ് തുടങ്ങാനാവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു നിനച്ചിരിക്കാതെ എത്തിയ അനന്യയുടെ മരണവാർത്ത. സമാനമനസ്കരായ നൂറ്റൻപതോളം പേർ ഇപ്പോൾ അനന്യയുടെ മരണം സംബന്ധിച്ച ആശങ്കകളും സംശയങ്ങളും പങ്കുവയ്ക്കുന്നുണ്ടെന്ന് വൈഖ പറയുന്നു. ഇതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും ഇതിൽ ഉന്നയിക്കുന്ന സംശയങ്ങൾക്കും മറ്റും പൊതുരൂപം കൈവന്നശേഷം രംഗത്തിറങ്ങാനാണു തീരുമാനമെന്നും വൈഖ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ 20ന് ആണ് കൊല്ലം സ്വദേശി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ എറണാകുളം ഇടപ്പള്ളിയിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു ദിവസങ്ങൾക്കു മുൻപേ, തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പ്രശ്നങ്ങളുടെ വേദന അനന്യ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞിരുന്നു. മരണം വിവാദമായതിനെത്തുടർന്ന് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. അനന്യയുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയ പലയിടത്തും ഉണങ്ങാത്ത മുറിവുകളുണ്ടെന്ന റിപ്പോർട്ടും പിന്നാലെ പുറത്തുവന്നു.
https://www.facebook.com/Malayalivartha
























