സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സീന്‍ വിതരണം പ്രതിസന്ധിയിലായി: അടുത്ത രണ്ടുദിവസം വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും, സ്വാകാര്യ മീർഖാലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നു...

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ കൊവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിൽ. സംസ്ഥാനത്ത് സർക്കാർ കൈവശം വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നിരിക്കുകയാണ്. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിയിരിക്കുന്നു. നാളെ മുതൽ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷൻ നിർത്തേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ മേഖലയിൽ വാക്സിനേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഇരുപത്തി ഒമ്പതാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം. അങ്ങനെയെങ്കിൽ രണ്ടുദിവസം സർക്കാർ സംവിധാനം വഴിയുള്ള വാക്സീൻ വിതരണം പൂർണമായും മുടങ്ങാനുള്ള സാധ്യതയാണ്.
കേരളത്തിൽ പതിനെട്ട് വയസിന് മുകളിലുള്ള 1.48കോടിപേർക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീൻ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.
കൃത്യമായ രീതിയിൽ കൂടുതൽ ഡോസ് വാക്സീൻ കേരളത്തിന് അനുവദിക്കണമെന്നാവശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആവശ്യം.
https://www.facebook.com/Malayalivartha
























