കുണ്ടറ ഫോണ്‍ വിളി വിവാദം! നടപടികൾ കടുപ്പിച്ച് എന്‍സിപി; മൂന്നുപേരെ കൂടി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു: പാർട്ടിയുടെ സല്‍പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ

കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ കൂടുതല്‍ പേര്‍കെതിരെ നടപടികള്‍ കടുപ്പിച്ച് എന്‍സിപി. മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാര്‍ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക് പ്രസിഡന്റ് ബെനഡിക്റ്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പത്മാകരന്‍, രാജീവ് എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു.
പാർട്ടിയുടെ സല്‍പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചു. എന്‍സിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും പെണ്‍കുട്ടിയുടെ പിതാവിനോട് ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണ്‍ സംഭാഷണങ്ങളില്‍ മന്ത്രി ശ്രദ്ധ പുലര്‍ത്തണമെന്നും എന്‍സിപി സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുകയാണ്.
യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഹണി വിറ്റോയാണ്. പ്രദീപ് കുമാറാണ് മന്ത്രിയെ സമ്മര്‍ദം ചെലുത്തി ഫോണ്‍ വിളിപ്പിച്ചത്. മന്ത്രിയുമായുള്ള സംസാരം റെകോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലെത്തിച്ചത് ബെനഡിക്റ്റാണെന്നും പിസി ചാക്കോ വിശദീകരിച്ചു.
വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെ പരസ്യമായി വിമര്‍ശിച്ച നാഷണലിസ്റ്റ് യൂത് കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബിജുവിനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha





















