ഗവേഷണ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാരിസ് അറസ്റ്റില്‍

പീഡന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഹാരിസിനെ ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് നേരത്തെ ഹാരിസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഈ മാസം 5 നാണ് വിദ്യാര്‍ഥിനി യൂണിവേഴ്സിറ്റി ആഭ്യന്തര സമിതിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും വാട്സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് പരാതി നല്‍കുന്നതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.
അധ്യാപകന്‍ നേരത്തെ ജോലി ചെയ്തിരുന്ന പി എസ് എം ഒ കോളജിലെ വിദ്യാര്‍ഥിനികളും സമാനമായ അനുഭവം പങ്കുവെച്ചെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറി. അന്നു തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അധ്യാപകനെതിരെയുണ്ടായി. നിരവധി വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലാണ് പേര് വെളിപ്പെടുത്താത്ത പരാതി വന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനമാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. ഇതില്‍ വന്ന പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഹാരിസ് കോടമ്പുഴക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ഹാരിസ് കോടമ്പുഴ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇതിലെ ചില വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങും ചിത്രങ്ങളും എടുത്തിട്ടുമുണ്ട്.
വാട്സ് ആപ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഈ അധ്യാപകന്‍ എന്നാണ് പേരു വെളിപ്പെടുത്താത്ത പരാതിയിലുള്ളത്. 4 ടാബുകളും രണ്ട് ലാപ് ടോപും രണ്ട് മൊബൈലും ഫോണും ഇയാള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























