അവസാനം വിങ്ങിപ്പൊട്ടി... മുഖ്യമന്ത്രി പദത്തില്‍ നാലാം തവണയും കാലാവധി തികയ്ക്കാനാകാതെ ബി.എസ്. യെഡിയൂരപ്പ പടിയിറങ്ങി; നാലാം തവണയും കാലാവധി തികയ്ക്കാതെ രാജി; ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിത്തിച്ച യെഡിയൂരപ്പയുടെ മടക്കം ഒട്ടും പ്രതീക്ഷിക്കാതെ

ഇന്നലെ രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കേട്ട ഒന്നാണ് ബി.എസ്. യെഡിയൂരപ്പയുടെ (78) രാജി. കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നാലാം തവണയും കാലാവധി തികയ്ക്കാനാകാതെ ബി.എസ്.യെഡിയൂരപ്പ കണ്ണീരോടെ പടിയിറങ്ങി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ നിയമസഭയില്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ യെഡിയൂരപ്പ വിങ്ങിപ്പൊട്ടി.
നീക്കുമെന്ന അഭ്യൂഹങ്ങള്‍ മാസങ്ങളായി പ്രചരിക്കുമ്പോഴും കുലുക്കമില്ലാതെ തുടര്‍ന്ന യെഡിയൂരപ്പ കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി പറഞ്ഞാല്‍ മാറുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വീരശൈവ വിഭാഗങ്ങളുടെ മഠാധിപതിമാര്‍ യെഡിയൂരപ്പയ്ക്കായി പദയാത്രയും കണ്‍വന്‍ഷനും നടത്തിയിട്ടും ദേശീയനേതൃത്വം വഴങ്ങിയില്ല. പ്രതിസന്ധിയില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ ഞായറാഴ്ച പറഞ്ഞെങ്കിലും അത് യെഡിയൂരപ്പ സ്വമേധയാ ഒഴിവാകുമെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു.
കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുകയും ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയും ചെയ്ത യെഡിയൂരപ്പയെ, 75 വയസ്സിനു ശേഷം ഭരണപദവി നല്‍കില്ലെന്ന നയം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍, ഭരണത്തില്‍ മകനും പാര്‍ട്ടി കര്‍ണാടക വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര നടത്തുന്ന കൈകടത്തല്‍, കുടുംബാധിപത്യ ആരോപണം, ഒറ്റയാന്‍ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍പ്പ് എന്നിവയും വിനയായി.
2019 ല്‍ കോണ്‍ഗ്രസ് ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിനെ വീഴ്ത്തി യെഡിയൂരപ്പയെ അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസില്‍നിന്നും ദളില്‍നിന്നുമായി 17 എംഎല്‍എമാരാണ് കൂറുമാറിയത്. ഇവരില്‍ 13 പേരെ മന്ത്രിമാരാക്കി. ഇവരെ പിണക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കില്ലെങ്കിലും 13 പേര്‍ക്കും മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയില്ല. കൂറുമാറ്റക്കാരെ മന്ത്രിമാരാക്കിയതില്‍ ബിജെപിയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. 2019 ലെ ഓപ്പറേഷന്‍ താമരയ്ക്ക് യെഡിയൂരപ്പ ഒറ്റയ്ക്കാണു ചുക്കാന്‍ പിടിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ അശ്വത്ഥ് നാരായണ, ഗോവിന്ദ് കര്‍ജോള്‍, മന്ത്രിമാരായ മുരുഗേഷ് നിറാനി, ബസവരാജ് ബൊമ്മെ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍. സന്തോഷ്, സി.ടി. രവി തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. അപ്രതീക്ഷിത നായകന്‍ രംഗത്തെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നാണ് അറിയിപ്പ്.
ഒടുക്കം പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ബിജെപിയുടെ അതികായന്‍ ബി.എസ്. യെഡിയൂരപ്പ പുറത്തേക്ക് പോയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കണ്ണീരണിഞ്ഞു നടത്തിയ പ്രസംഗത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മാറ്റം വേണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ജനസംഖ്യയില്‍ 17% വരുന്ന ലിംഗായത്ത് സമുദായത്തിലെ പ്രബലനായ ഈ 78കാരന്‍ സ്ഥാനമൊഴിയുമ്പോള്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളില്‍ മെയ്‌വഴക്കത്തോടെനിന്ന് പല വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ പകരം വരുന്ന ആള്‍ ആര് എന്ന ചോദ്യം ഉദ്വേഗം ഉയര്‍ത്തുന്നു.
യെഡിയൂരപ്പ അഴിച്ചുവച്ച മുഖ്യമന്ത്രിക്കുപ്പായം ഇടാന്‍ ഒരുങ്ങി ധാരാളം പേര്‍ നില്‍ക്കുന്നുണ്ട്. പക്ഷേ അവരില്‍ ആരെ തിരഞ്ഞെടുത്താല്‍ തലവേദന ഒഴിയുമെന്ന വിഷയം കേന്ദ്ര നേതൃത്വത്തിനും പ്രതിസന്ധിയുണ്ടാക്കുന്നു. അധികാര കൈമാറ്റത്തിനൊപ്പം തലമുറമാറ്റവും കൊണ്ടുവരാന്‍ ബിജെപി തയാറെടുക്കുന്നുവെന്നാണു സൂചന. എന്നാല്‍ ലക്ഷങ്ങളില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് ലീഡര്‍ എന്ന പ്രതിച്ഛായ ഉള്ളയാളെ കണ്ടെത്തുകയാണ് പ്രയാസമാണ്.
"
https://www.facebook.com/Malayalivartha























