സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന് വേണ്ടി ഭര്‍തൃവീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു; വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങളും കാറും കൂടാതെ 10 ലക്ഷം രൂപ കൂടി മാതാപിതാക്കൾ ആവശ്യപ്പെട്ടത് മകൾക്ക് നൽകാൻ:- സുചിത്രയുടെ മരണത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്

കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയെ ആലപ്പുഴ വള്ളികുന്നത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ മാതാപിതാക്കൾക്കെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്.
മരിച്ച സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ മകന് വേണ്ടി മറ്റൊരു വിവാഹ ബന്ധം ഉറപ്പിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഭര്‍തൃമാതാവ് സുലോചന സ്ത്രീധനത്തിന്‍്റെ പേരില്‍ പെണ്‍കുട്ടിയുമായി വഴക്കുണ്ടായെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സൈനീക ഉദ്യോഗസ്ഥനായ മകന് കൂടുതല്‍ സ്ത്രീധനം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പടനിലം സ്വദേശിനിയായ യുവതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുവും കുടുംബവും പിന്‍മാറിയത്.തുടര്‍ന്ന് സുചിത്രയെ വിവാഹം ചെയ്ത ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ വിഷ്ണു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ആക്ഷേപിച്ചതായും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടത്. തങ്ങളേക്കാള്‍ സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാല്‍ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കര്‍മ്മാരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
51 പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയത്. ഇരുചക്ര വാഹനം നല്‍കാമെന്ന് സുചിത്രയുടെ പിതാവ് വാഗ്ദാനം ചെയ്തപ്പോള്‍ ആഡംബരക്കാര്‍ വേണമെന്ന് പ്രതി ഉത്തമന്‍ ആവശ്യപ്പെട്ടു. കാര്‍ നല്‍കിയ ശേഷമായിരുന്നു വിവാഹം. വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങളും കാറും കൂടാതെ 10 ലക്ഷം രൂപ കൂടിയാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ അവശ്യപ്പെട്ടതെന്നാണ് വിവരം.
വിഷ്ണുവിന്റെ സഹോദരിക്ക് നല്‍കാനായിരുന്നു ഈ തുകയെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. എന്നാല്‍ പണം നല്‍കാന്‍ കുറച്ച് സാവകാശം സുചിത്രയുടെ വീട്ടുകാര്‍ ചോദിച്ചെങ്കിലും പണം നൽകാത്തതിന്റെ പേരില്‍ നിരന്തര പീഡനം അനുഭവിക്കുകയാണെന്ന് മകള്‍ പറഞ്ഞതായി സുചിത്രയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
സുചിത്രയുമായി മരണ ദിവസവും വഴക്കിട്ടതായി സുലോചന സമ്മതിച്ചു. ഭര്‍തൃ വീട്ടില്‍ നേരിട്ട കടുത്ത മാനസിക പീഡനമാണ് സുചിത്രയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തമൻ, സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജൂൺ 22നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ സൈനികനായ ഭര്‍ത്താവ് ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ഉപദ്രവം രൂക്ഷമായത്. സുചിത്രയുടെ സ്വര്‍ണം ഭര്‍ത്താവിന്‍റെ അമ്മ പണയം വച്ചത് വീട്ടിലറിയിച്ചതോടെ പീഡനം ഇരട്ടിയായി.
ജൂണ്‍ 22ന് പ്രതി സുലോചന സുചിത്രയെ പണം ആവശ്യപ്പെട്ട് ശകാരിച്ചിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതോടെ സുചിത്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് മുറിയില്‍ കയറിയപ്പോഴാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്കയില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍വച്ച് കയറി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























