മൂകാംബികയും തിരുപ്പതിയും തുറന്നു ഇക്കുറിയും ശബരിമല ദര്‍ശനം അട്ടിമറിക്കും സ്വാമി കാണുന്നുണ്ട് എല്ലാം

ഇക്കുറിയും ശബരിമലയില്‍ ഭക്തര്‍ക്ക് ഒരുന്ന സൗഭാഗ്യം കിട്ടില്ലെന്ന് ഉറപ്പായി.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ട് ദേവസ്വം വകുപ്പ് നല്‍കികിട്ടും കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ മതി ദര്‍ശനം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. തിരുപ്പതിയും മൂകാംബികയും പോലുള്ള മഹാക്ഷേത്രങ്ങള്‍ തുറന്നിട്ടും ശബരിമല മാത്രം ഇക്കുറിയും അടഞ്ഞുകിടക്കാന്‍ തന്നെയാണ് സാധ്യത.
സുപ്രീം വിധിയുടെ പേരില്‍ ബലം പ്രയോഗിച്ച് വനിതകളെ പ്രവേശിപ്പിച്ച് ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ തീര്‍ത്ഥാടനം അട്ടിമറിക്കുന്നതായി ബി ജെ പി ആരോപിക്കുന്നു.
41 ദിവസത്തെ കടുത്ത വ്രതത്തിന് ശേഷം മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ആചാരാനുഷ്ഠാനങ്ങള്‍ വിലക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം. ഭക്തര്‍ക്കു വേണ്ട ക്രമീകരണങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കുന്നില്ല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ജൂണില്‍ തന്നെ ശബരിമല ദര്‍ശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ജൂലൈ അവസാനിച്ചിട്ടും ഇക്കുറി ഒരു ഒരുക്കവും തുടങ്ങിയിട്ടില്ല.
പമ്പാ സ്‌നാനം, പിതൃതര്‍പ്പണം, എരുമേലി പേട്ടതുള്ളല്‍, നെയ്യഭിഷേകം, പറകൊട്ടിപ്പാട്ട്, പുള്ളുവന്‍പാട്ട്, ഭസ്മക്കുള സ്‌നാനം, ശയനപ്രദക്ഷിണം തുടങ്ങിയവ നടത്താന്‍ ഇക്കുറി അയ്യപ്പഭക്തരെ അനുവദിക്കില്ല. പമ്പയില്‍നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ശരംകുത്തി വഴി മലചവിട്ടാനും അനുവാദമില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയിട്ടും ഭക്തരെ പമ്പാസ്‌നാനത്തിന് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതേസമയം ഇതേ പമ്പാനദിയില്‍ തന്നെ മറ്റിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. ആയിരക്കണക്കിന് പ്രദേശവാസികളാണ് ശബരിമല സ്‌നാനഘട്ടത്തില്‍ നിന്നു മാറി പമ്പ നദി സ്‌നാനത്തിനായി ഉപയോഗിക്കുന്നത്.
പമ്പാ സ്‌നാനം മുടക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ബി ജെ പി കരുതുന്നു. ഒന്നര വര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണ്. ജലത്തിലൂടെ കൊവിഡ് പകരുമെന്ന് ഇതുവരെ ഒരു പഠനവും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ തീര്‍ത്ഥാടനം അട്ടിമറിക്കുകയെന്ന ദുഷ്ടലാക്കാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നു ബി ജെ പി പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ രാജ്യത്തെ മറ്റൊരിടത്തും പുണ്യസ്‌നാനത്തിന് വിലക്കില്ല. അവിടങ്ങളിലൊന്നും ഇക്കാരണത്താല്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുമില്ല.
ശബരിമലയില്‍ വനിതകള്‍ക്ക് വിലക്കില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ വിധി.സര്‍ക്കാര്‍ തന്നെ വനിതകളെ ശബരിമലയിലെത്തിക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. ഭക്തരെ ബലംപ്രയോഗിച്ച് തടഞ്ഞ് യുവതികളെ സന്നിധാനത്തെത്തിക്കാനാണ് ഇടതുമുന്നണി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചത്. അയ്യപ്പ ഭക്തരോ ഈശ്വരവിശ്വാസികളോ അല്ലാത്തവരെ പോലീസിനെക്കൊണ്ട് സന്നിധാനത്തെത്തിച്ചത് തങ്ങളുടെ വലിയ നേട്ടമായി സര്‍ക്കാര്‍ ചിത്രീകരിച്ചു.
അത് വനിതാമതിലിന്റെ ഭാഗമായി തീര്‍ന്നു. ശബരിമല യുവതീ പ്രവേശന വിധിക്കു മുന്‍പും പിന്‍പും ഇതരമതസ്ഥരുടെ ആരാധനാലയവുമായി ബന്ധപ്പെട്ട കോടതിവിധികള്‍ നടപ്പാക്കാന്‍ യാതൊരു താല്‍പ്പര്യവും കാണിക്കാതിരുന്നവരാണ് ശബരിമലയില്‍ വിധി നടപ്പാക്കാനെന്ന പേരില്‍ തേര്‍വാഴ്ച നടത്തിയതെന്ന് ബി ജെ പി പറയുന്നു. ഇതിനുശേഷം മൂന്ന് പൊതു തെരഞ്ഞെടുപ്പുകള്‍ നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും.
ഈ അവസരങ്ങളിലൊക്കെ, തങ്ങള്‍ക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നുമൊക്കെ സര്‍ക്കാരിനെ നയിക്കുന്നവര്‍ ക്ഷമാപണ സ്വരത്തില്‍ പറയുകയുണ്ടായി. വോട്ടര്‍മാരില്‍ നിന്ന് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നായിരുന്നു ഇങ്ങനെയൊരു അടവുനയം പുറത്തെടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാറ്റിപ്പറയുകയും ചെയ്തു. കഴക്കൂട്ടത്ത് മത്സരിച്ച മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കൂട്ടരില്‍പ്പെടുന്നതായി ബി ജെ പി പറയുന്നു
സുപ്രീംകോടതി കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ യുവതീപ്രവേശന വിധിയുടെ അന്തിമ സ്വഭാവം മാറിയിരിക്കുകയാണ്. ഫലത്തില്‍ ഈ വിധി അസ്ഥിരപ്പെട്ടിരിക്കുന്നു. ഇതോടെ സര്‍ക്കാരും സ്വരം മാറ്റുകയുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകുന്ന ഉത്തരവുകള്‍ ഭക്തജനങ്ങളുമായും മറ്റും ആലോചിച്ചശേഷമേ നടപ്പാക്കൂ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയാണ് കൊവിഡ് കാലത്തെ മറയാക്കി ആചാരങ്ങള്‍ വിലക്കി തീര്‍ത്ഥാടനം അട്ടിമറിക്കുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
കര്‍ക്കടക മാസ പൂജയ്ക്ക് അഞ്ച് ദിവസം നട തുറന്നപ്പോള്‍ വളരെ കുറച്ച് ഭക്തര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താനായത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ഇതാണ്. കൊവിഡ് കാലത്ത് ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പലതവണ വ്യക്തമായതാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അയ്യപ്പഭക്തന്മാര്‍ക്ക് അറിയാം. പക്ഷേ യുക്തിസഹമല്ലാത്ത വിധത്തിലും, അനാവശ്യമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെയാണ് ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയുമൊക്കെ പ്രശ്‌നമായതിനാല്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ ഇത്തരം സംഘടനകളുമായി സര്‍ക്കാരിന് ആശയവിനിമയമോ ചര്‍ച്ചകളോ നടത്താവുന്നതാണ്.
എന്നാല്‍ അതിനൊന്നും നില്‍ക്കാതെ ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അയ്യപ്പഭക്തരെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും, അങ്ങനെ തീര്‍ത്ഥാടനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഇതിനു പകരം കൊവിഡിന്റെ മറവില്‍ ആചാരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇതാണ് ബി ജെ പിയുടെ നിരീക്ഷണം.
ശബരിമലയില്‍ ഇക്കുറിയും ഭക്തര്‍ എത്താതിരുന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാവും.
https://www.facebook.com/Malayalivartha






















