സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമോ? ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കി, ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ്, എന്നിട്ടും ക്ഷാമം!

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമെന്ന് സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കിയതും ക്ഷാമത്തിന് കാരണമായതായി സൂചന. ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വാക്‌സിന് കടുത്ത ക്ഷാമമുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പൊളിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്കുകള്‍.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 15, 16, 17 തീയതികളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിന്‍ എത്തിയിരുന്നു. 19 മുതല്‍ 26 വരെ 11 ലക്ഷം ഡോസും കേന്ദ്രം നല്‍കിയിട്ടുമുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ 15നും 26നും ഇടയില്‍ കേരളത്തിലെത്തി. എന്നിട്ടും 18ന് വിതരണം ചെയ്തത് 53,488 ഡോസ്, 21ന് നല്‍കിയത് 98,483 ഡോസ്.
അതോടൊപ്പം തന്നെ മുപ്പത് ദിവസത്തെ ശരാശരി വാക്‌സിന്‍ വിതരണം 1.74 ലക്ഷമാണ്. ഓരോ സംസ്ഥാനവും വിതരണം ചെയ്യുന്ന അളവ് അനുസരിച്ചാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവരുന്നത്. രണ്ടാഴ്ച കൊണ്ട് നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച് 10 മുതല്‍ 13 ദിവസം വരെ കുത്തിവയ്പ്പ് നല്‍കാവുന്നതാണ്. എന്നാല്‍, കേന്ദ്രത്തെ മുന്‍കൂര്‍ ധരിപ്പിക്കാതെ 24 ന് വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കൂട്ടി. സര്‍ക്കാര്‍ തലത്തില്‍ 1380 കേന്ദ്രങ്ങളും സ്വാകാര്യ തലത്തില്‍ 142ഉം ആക്കിയാണ് ഉയര്‍ത്തിയത്. 19നും കേന്ദ്രത്തെ അറിയിക്കാതെ വാക്‌സിന്‍ വിതരണം കുത്തനെ കൂട്ടി. ഇതോടെ സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് കുറയുകയുണ്ടായി.
അതേസമയം ജൂണ്‍ 21ന് ആണ് അവസാനമായി വാക്‌സിന്‍ സ്റ്റോക്കിന്റെ വിവരം പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഇ വിന്‍ പോര്‍ട്ടല്‍ തകരാറില്‍ എന്ന മറവിലാണ് കണക്ക് പുറത്തുവിടാത്തത്.
https://www.facebook.com/Malayalivartha
























