ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... നമ്പി നാരായണനെതിരെയുള്ള ഹർജി നിലനിൽക്കില്ലെന്ന് കോടതി, മുൻ പേട്ട സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ്റെ ഹർജി സിജെഎം കോടതി തള്ളി, അറസ്റ്റ് ഭയന്ന് അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നതിൻ്റെ ഉദാഹരണമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഹർജിയെന്ന് സിബിഐ ശക്തമായി വാദിച്ചിരുന്നു, 24 വർഷം നീണ്ട നമ്പി നാരായണൻ്റെ നിയമയുദ്ധം

രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ ഒന്നാം പ്രതിയായ മുൻ പേട്ട സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ കേസിൽ ഇരയായ നമ്പി നാരായണനെതിരെ നൽകിയ ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളി.
ഹർജി നില നിൽക്കില്ലെന്ന് നിരീക്ഷിച്ച സിജെഎം ആർ. രേഖ ഹർജി തള്ളുകയായിരുന്നു. വിജയൻ്റെ ഹർജിയെ സിബിഐ സീനിയർ പ്രോസിക്യൂട്ടർ മനോജ് കുമാർ ശക്തമായി എതിർത്തിരുന്നു. നമ്പി നാരായണൻ്റെ സ്വത്തു അഴിമതിയിലൂടെ കൈമാറിയെന്ന ഹർജി പരിഗണിക്കാൻ സി.ജെ.എം കോടതിക്കധികാരമില്ല.
അറസ്റ്റു ഭയന്നുള്ള പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ലാതെ ഹർജി വന്നിരിക്കുന്നത്. ശുദ്ധമായ കരങ്ങളോടെയല്ലാ ഹർജിക്കാരൻ കോടതിയെ സമീപിച്ചിട്ടുള്ളത്.സി ജെ എം കോടതിക്ക് കോഗ്നിസൻസ് എടുത്ത് കേസെടുക്കാനോ അന്വേഷണം നടത്താനോ വിചാരണ നടത്താനോ അധികാര പരിധിയില്ലാത്ത ഹർജി കോടതി ചെലവ് സഹിതം തള്ളണമെന്നും സി ബി ഐ പ്രോസിക്യൂട്ടർ വാദിച്ചു.
അറസ്റ്റ് ഭയന്ന് അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നതിൻ്റെ ഉദാഹരണമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഹർജിയെന്നും ബോധിപ്പിച്ചിരുന്നു. 2004 ൽ വസ്തു വിറ്റതായാരോപിക്കുന്ന ഹർജി 2021 ൽ ഫയൽ ചെയ്യുന്നതിൻ്റെ പിന്നിലുള്ള ചേതോവികാരമെന്തെന്ന് ശരാശരി മനുഷ്യരായ ആർക്കും മനസിലാകും.. അറസ്റ്റ് ഭയന്ന് വൈകി വന്ന വിവേകമാണോയെന്നും കോടതിയിൽ ബോധിപ്പിച്ചു.
എസ്.വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇൻ്റലിജൻറ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇൻറലിജൻ്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റൻ്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെൻട്രൽ ഇൻലിജൻ്റ്സ് ഓഫീസർ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്.പി. ജി. ബാബുരാജ് , ജോയിൻ്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിൻ്റ മത്യാസ് , സ്റ്റേറ്റ് ഇൻറലിജൻ്റ്സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകർഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ നൽകിയും പത്രവാർത്ത നൽകിയും പേരെടുക്കുന്ന പോലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഊഹാപോഹങ്ങൾ വെച്ചും കേട്ടുകേൾവി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ സംശയത്തിൻ്റെ കരിനിഴലിൽ നിർത്തി തേജോവധം ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.
L
https://www.facebook.com/Malayalivartha























