തറയിലും മുറിയുടെ പുറത്തും രക്തക്കറ കണ്ട‍് ഞെട്ടി പണിക്കെത്തിയ സ്ത്രീകൾ; തിരച്ചിലിൽ കണ്ടെത്തിയത് പാറമണൽ കൂമ്പാരത്തിൽ അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി ഒളിപ്പിച്ച നിലയിൽ:- ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവിൽ

അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് ആണ് സംഭവം. ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.
അസം സ്വദേശി രാജാ ദാസ്(25) ആണു കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പശ്‍ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ്(26) കഴിഞ്ഞ ദിവസം പുലർച്ചെ ഇവിടെ നിന്നു കടന്നു കളഞ്ഞതായി പൊലീസിന് വിവരം ലഭിച്ചു.
നിർമാണ യൂണിറ്റിനോടു ചേർന്നുള്ള മുറിയിലാണ‍് ഇരുവരും 2 മാസമായി താമസിച്ചിരുന്നത്. രാവിലെ എട്ടരയോടെ പണിക്കെത്തിയ സ്‍ത്രീ തൊഴിലാളികൾ തറയിലും മുറിയുടെ പുറത്തും രക്തക്കറ കണ്ട‍് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണു കിടപ്പു മുറിക്ക് അടുത്തുള്ള പാറമണൽ കൂമ്പാരത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
രാത്രി 12നും പുലർച്ചെ 5നും ഇടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണു സംശയിക്കുന്നത്. വലതു ചെവിയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തൂമ്പ പോലുള്ള ആയുധം ഉപയോഗിച്ചു വെട്ടിയതാകാമെന്നാണു നിഗമനം.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ദീപൻകുമാർ ദാസ് രാവിലെ ഇവിടെ നിന്നു കോലഞ്ചേരി വരെ ഓട്ടോയിൽ എത്തിയതായി വിവരം ലഭിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പി ജി.അജയ്‍നാഥ്, ഇൻസ്‍പെക്‌ടർ മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ‍് അന്വേഷണം. റൂറൽ എസ്‍പി കെ.കാർത്തിക് സ്‍ഥലം സന്ദർശിച്ചു. വിരൽ അടയാള വിദഗ്ധരും സ്‍ഥലത്തെത്തി.
https://www.facebook.com/Malayalivartha























