അഭിഭാഷകരിലും ബന്ധു നിയമനം: കാല്‍കാശിന്റെ ഫലമുണ്ടോ എന്ന് കണ്ടറിയാം!
സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം നല്‍കുന്നത് പോലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും സംവരണം! സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കണമെങ്കില്‍ സര്‍വീസിലുള്ള ഉറ്റവര്‍ മരിക്കണം. ഇല്ലെങ്കില്‍ രോഗം വന്ന് അവര്‍ കിടപ്പിലാവണം. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസ്, ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ് , ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രി തുഷാര ജെയിംസ് തുടങ്ങിയവരാണ് സര്‍ക്കാര്‍ പട്ടികയില്‍ ഇടം നേടിയത്.
സര്‍ക്കാര്‍ അഭിഭാഷകരുടെ കഴിവുകേടാണ് ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ തോല്‍ക്കാന്‍ കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാര്‍ അഭിഭാഷകര്‍ നിലവിലുള്ളപ്പോഴാണ് കേസുകള്‍ മറ്റ് അഭിഭാഷകരെ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത്.
നിലവിലുള്ള സര്‍ക്കാര്‍ അഭിഭാഷകരില്‍ മൂന്നിലൊന്നുപേരെ നിലനിര്‍ത്തിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിച്ചിരിക്കുന്നത്.
പുതുതായി ജി.പി. മാരായി നിയമിക്കപ്പെട്ടവരില്‍ ചിലര്‍ ഹൈക്കോടതിയില്‍ത്തന്നെ പുതുമുഖങ്ങളാണ്. രണ്ടുതവണയിലേറെ സര്‍ക്കാര്‍ അഭിഭാഷകരായവരെ മാറ്റി പുതിയ ആളുകള്‍ക്ക് അവസരം നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ സ്വാധീനം പ്രധാന മാനദണ്ഡമായി മാറിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
സി.പി.ഐ.യുടെ അക്കൗണ്ടില്‍ 15 പേരാണ് ഇത്തവണ സര്‍ക്കാര്‍ അഭിഭാഷകരായിരിക്കുന്നത്. കഴിഞ്ഞതവണ 17 പേരാണ് സി.പി.ഐ.ക്കുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് 5, എന്‍.സി.പി. 3 എന്നിങ്ങനെയാണ് ജി.പി.മാരുടെ വീതംവെപ്പ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി അഭിഭാഷകരെ എത്തിച്ചിട്ടും നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നത് എങ്ങനെയാണെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ ഒടുവില്‍ ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഹൈകോടതിയിലെ കേസു നടത്തിപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. നിയമ വകുപ്പ് മന്ത്രിയെയാണ് മുഖ്യമന്ത്രി പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.
അങ്ങനെയാണ് സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച നിയമകാര്യസെല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സമിതി പ്രവര്‍ത്തിച്ചിരുന്നത്.
സര്‍ക്കാറിനെതിരെ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലര്‍, പെരിയ, ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ ക്രമക്കേട് കേസുകളില്‍ സമാന സാഹചര്യം ഉണ്ടായി. മരട് വിഷയത്തില്‍സുപ്രീം കോടതിയില്‍ ഹാജരായത് ഹാരിഷ് സല്‍വയായിരുന്നു. പ്രതിഫലം നല്‍കിയത് 30 ലക്ഷം.
അതേ സമയം സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ 140 അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇതില്‍ 65000 രൂപ മാസശമ്പളമുള്ള 56 സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ട്. 22 സ്പഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ വേറെ.ഇവര്‍ക്കെല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ മാസം നല്‍കുന്നത് ഒന്നര കോടി രൂപ.ഇതിനിടെ പിണറായിയുടെ വിശ്വസ്തനായ എ വേലപ്പന്‍ നായരെ ഒരു ലക്ഷത്തിലേറെ നല്‍കി ഹൈക്കോടതിയില്‍ സ്പഷ്യല്‍ ലയ്‌സന്‍ ഓഫീസറാക്കി. ഷുഹൈബ് വധക്കേസ് വാദിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അമരേന്ദര്‍ ശരണിനെയും വിജയ് ഹന്‍സാരിയെ എത്തിച്ചു. 56 ലക്ഷം പ്രതിഫലം നല്‍കി. എന്നിട്ടും തോറ്റു. അട്ടപ്പാടി സ്വദേശി മധുവിനെ കൊന്നപ്പോള്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇത് ചെയ്തത് . സോളാര്‍ കേസിനായി ഹാജരായത് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ്. ഒരു സിറ്റിംഗിന് 20 ലക്ഷമാണ് നല്‍കിയത്.
നിയമ വിദഗ്ധരായ നിരവധി അഭിഭാഷകര്‍ സര്‍ക്കാറിന് കീഴില്‍ ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സര്‍ക്കാറിന് തിരിച്ചടിയുണ്ടായി. ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമര്‍ശനം. ലൈഫ് ക്രമക്കേടില്‍ സുപ്രീംകോടതി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഞ്ച് മിനുട്ട് ഓണ്‍ലൈന്‍ വഴി ഹാജരായതിന് നല്‍കേണ്ടിവന്നത് 11 ലക്ഷം രൂപയാണെന്നാണെന്നാണ് സൂചന.
ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കേസുകളുടെ മോല്‍നോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ നിയമകാര്യസെല്‍ തുടങ്ങിയത്. ഹൈക്കൗോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ പ്ലീഡര്‍ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നല്‍കിയത്. അതിനാല്‍ സാമ്പത്തിക ബാധ്യതയാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവുണ്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല.
ഏതായാലും പുതിയ ആശ്രിത നിയമനത്തിന്റെ ഫലം വൈകാതെ മനസിലാവും.
"
https://www.facebook.com/Malayalivartha