അമ്പരന്ന് കോതമംഗലത്തുകാര്‍... മാനസയുടെ കൊലപാതകത്തില്‍ തോക്കിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ ഞെട്ടിപ്പോയി; തോക്ക് വാങ്ങാന്‍ രഖിലിനൊപ്പം പോയത് ഇതരസംസ്ഥാന തൊഴിലാളി; രഖിലിന്റെ ജോലിക്കാരന്‍ തോക്കിനായി ബീഹാറിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയതെന്നു സംശയം

കോതമംഗലത്തു ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി പി.വി. മാനസയെ വെടിവച്ച സംഭവത്തില്‍ മറ്റ് പലതിലേക്കുമാണ് ചുരള്‍ നിവരുന്നത്. മാനസയെ വെടി വയ്ക്കാനും തുടര്‍ന്നു ജീവനൊടുക്കാനും ഉപയോഗിച്ച തോക്ക് വാങ്ങാന്‍ രഖിലിനെ സഹായിച്ചത് ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയെന്നു കണ്ടെത്തല്‍. രഖിലിന്റെ ജോലിക്കാരനായിരുന്ന ആളാണ് തോക്കിനായി ബിഹാറിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയതെന്നു സംശയിക്കുന്നു. ഇദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തേക്കും.
മാനസയും രഖിലും മരിച്ച സാഹചര്യത്തില്‍, പ്രധാന തൊണ്ടിയായ തോക്ക് വാങ്ങിയത് എവിടെനിന്ന്, അതിനു കൂട്ടുനിന്നതാര്, മാനസയെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം രഖില്‍ ആരോടെങ്കിലും പറഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പോലീസ് അന്വേഷിക്കുന്നത്.
ജൂലൈ 12നാണ് തൊഴിലാളിക്കൊപ്പം രഖില്‍ കേരളം വിട്ടത്. 20നു മടങ്ങിയെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ കര്‍ണാടകയിലും ബിഹാറിലുമാണു കൂടുതല്‍ സമയം ചെലവിട്ടതെന്നു മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം തയാറാക്കിയ റൂട്ട്മാപ്പില്‍ വ്യക്തമായി. തോക്കിനായി മംഗലാപുരത്തെ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നോയെന്നും അന്വേഷിക്കും. തോക്കുകള്‍ രാജസ്ഥാന്‍, ബിഹാര്‍, യു.പി. എന്നിവിടങ്ങളില്‍ എളുപ്പം ലഭിക്കാനിടയുണ്ടെന്നു കണ്ടെത്തിയെങ്കിലും ബിഹാറിലാണു താമസിച്ചതെന്നതിനാല്‍ അവിടെയാകും പ്രധാനമായും അന്വേഷിക്കുക.
15 അടിവരെ ഡെത്ത് റെയ്ഞ്ചുള്ള 7.62 എം.എം. പിസ്റ്റളാണു രഖില്‍ ഉപയോഗിച്ചത്. എളുപ്പത്തില്‍ അഴിച്ചെടുത്തു നശിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രിയപ്പെട്ട മോഡലാണ് ഇത്. തിരകള്‍ നിറച്ച ഒരു മാഗസിന്‍ രാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നു ലഭിച്ചിരുന്നു. പരിശീലനം കൂടി ഉദ്ദേശിച്ചാണ് കൂടുതല്‍ തിരകള്‍ വാങ്ങിയതെന്നു കരുതുന്നു. സ്വന്തം കാര്‍ വിറ്റുകിട്ടിയ പണമുപയോഗിച്ചാണു തോക്ക് വാങ്ങിയത്.
തോക്ക് ലഭിക്കാനുള്ള സാധ്യത രഖില്‍ ഓണ്‍ലൈനിലൂടെ പരിശോധിച്ചിരുന്നെന്ന് സുഹൃത്തുക്കളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക പദ്ധതിയെപ്പറ്റി അറിയാമായിരുന്നോ എന്നു കണ്ടെത്താനായി രാഹിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ വിശദമായി ചോദ്യംചെയ്യും. രഖിലിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് തുടരുകയാണ്. എറണാകുളം റൂറല്‍ എസ്.പി: കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബിഹാറിലേക്കു പോകുന്നതിനു മുന്നോടിയായി അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അനധികൃതമായി കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ എത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതേസമയം ഡോ. പി.വി.മാനസയ്ക്ക് നാട് കണ്ണീരോടെ യാത്രാമൊഴിയേകി. പുലര്‍ച്ചെ 1.15ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 7.20ന് നാറാത്തെ വീട്ടില്‍ എത്തിച്ചു. മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ടതിനുശേഷം വീട്ടുമുറ്റത്തു രണ്ടു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വച്ചു. 10.20ന് കണ്ണൂര്‍ പയ്യാമ്പലത്തെ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഉറ്റവര്‍ സാക്ഷ്യം വഹിച്ചതു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. പഠനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്താനായി രണ്ടാഴ്ചയ്ക്കു മുന്‍പ് പറഞ്ഞയച്ച മകളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.എന്റെ പൊന്നുമോളേയെന്നു വിളിച്ച് അലറിക്കരഞ്ഞ അമ്മ സബിതയെയും അമ്മൂമ്മ പത്മിനിയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. ദുഃഖം കടിച്ചമര്‍ത്തി അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി. അനുജന്‍ അശ്വന്താണ് സഹോദരിയുടെ ചിതയ്ക്കു തീകൊളുത്തിയത്. സഞ്ചയനം നാളെ രാവിലെ നടക്കും.
https://www.facebook.com/Malayalivartha
























