ലീഗില്‍ കൂട്ടയടി .... പാണക്കാട് തറവാടിന്റെ കാരണവരുടെ വാക്കുകള്‍ ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്യപ്പെട്ടു... ഇക്കാലമത്രയും മുസ്ലീം ലീഗിന്റെ അവസാന വാക്കായിരുന്ന പാണക്കാടിന്റെ ഉറച്ച ശബ്ദത്തിന് ഇളക്കം തട്ടി... കെ.എം. ഷാജി നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത്

പാണക്കാട് തറവാടിന്റെ കാരണവരുടെ വാക്കുകള്‍ ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്യപ്പെട്ടു. ഇക്കാലമത്രയും മുസ്ലീം ലീഗിന്റെ അവസാന വാക്കായിരുന്ന പാണക്കാടിന്റെ ഉറച്ച ശബ്ദത്തിനാണ് ഇളക്കം തട്ടിയിരിക്കുന്നത്.
എല്ലാം പാണക്കാട് പറയും .എല്ലാം പാണക്കാട് തീരുമാനിക്കും എന്ന പഴയ കുഞ്ഞാലിക്കുട്ടി ശൈലിക്കാണ് ഇളക്കം സംഭവിച്ചത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലീം ലീഗ് യോഗത്തില്‍ കണ്ടത് അതിന്റെ അനുരണനങ്ങളാണ്.
കുഞ്ഞാലിക്കുട്ടിയായിരുന്നു ഇക്കാലമത്രയും ലീഗിന്റെ ഡിസിഷന്‍ മേക്കര്‍. പാണക്കാടെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ലോകസമക്ഷം അവതരിപ്പിക്കലായിരുന്നു കുഞ്ഞാപ്പയുടെ രീതി. ലീഗില്‍ ആരെ വളര്‍ത്തണമെന്നും ആരെ ചവിട്ടണമെന്നുമൊക്കെ തീരുമാനിച്ചിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് ശിഹാബ് തങ്ങള്‍ ലീഗിന്റെതാണെന്ന മട്ടില്‍ അവതരിപ്പിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ നീങ്ങാന്‍ ഇ.ടി. മുഹമ്മദ് ബഷീറും ഡോ. എം കെ മുനീറുമൊക്കെ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.അതായിരുന്നു കുഞ്ഞാപ്പയുടെ ശക്തി.
എന്നാല്‍ ഇതാ കെ. എം. ഷാജി എന്ന ചുണക്കുട്ടി ചരിത്രത്തിലാദ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. ഷാജിക്കൊപ്പം കെ.എസ് ഹംസയുമുണ്ട്.
മുസ്ലീംലീഗ് നേതൃയോഗത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഷാജിയും ഹംസയും ചേര്‍ന്ന് വിമര്‍ശനം അഴിച്ചുവിട്ടത്. ബി ജെ പിയെ പ്രതിരോധിക്കാന്‍ കേന്ദ്രത്തിലേക്ക് പോയ കുഞ്ഞാലിക്കുട്ടിയെയാണ് അവര്‍ തേച്ചൊട്ടിച്ചത്.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് ഇവര്‍ പ്രധാനമായും പറഞ്ഞത്. കേന്ദ്രത്തില്‍ ചെന്ന് ആരെയും പിണക്കാതെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. പിന്നീട് കേരളത്തില്‍ മന്ത്രിയാകുമെന്ന് പറഞ്ഞ് കേരളത്തില്‍ മടങ്ങിയെത്തി.കേന്ദ്രത്തില്‍ പോയത് അവിടെ മന്ത്രിയായാല്‍ വേണ്ടിയായിരുന്നുവെന്ന് ഷാജി തുറന്നു പറഞ്ഞു. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നവരെ കേരളം കഴിഞ്ഞ കുറെ നാളുകളായി പുറംകാല്‍ കൊണ്ട് തട്ടിയെറിയുകയാണ്. ഇതാണ് ലീഗ് രാഷ്ട്രീയത്തില്‍ നടന്നത്.
ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കണമെന്നും എം സി മായിന്‍ഹാജി യോഗത്തില്‍ ആവശ്യപെട്ടു. ഇടതുസര്‍ക്കാരുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ വിട്ടു വീഴ്ച രാഷ്ട്രിയവും ചര്‍ച്ചയില്‍ വന്നു.
ലീഗില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. പകരം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ചില നേതാക്കളുടെ തീരുമാനങ്ങള്‍ നേരിട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു. പാര്‍ട്ടിക്കൊപ്പം ജനങ്ങളില്ല. അണികളില്‍ ഏറെ പേര്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലിനെയും മുഹമ്മദ് റിയാസിനെയും കെ.റ്റി. ജലീലിനെയും സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നു. ഇവര്‍ ലീഗിന്റെ അണികളെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കുറെ നാള്‍ കഴിയുമ്പോള്‍ ലീഗില്‍ അണികളുണ്ടാവില്ലെന്ന് പറയാന്‍ ഷാജി മറന്നില്ല .
കുഞ്ഞാലിക്കുട്ടിയെ ഇരുത്തിയായിരുന്നു വിമര്‍ശനമെങ്കിലും അദ്ദേഹം നിശബ്ദത പാലിച്ചു. മുനീറിന്റെയും പാണക്കാട്ടെ ഇളം തലമുറക്കാരുടെയും മുഹമ്മദ് ബഷീറിന്റെയും പിന്തുണ ഷാജിക്കുണ്ടെന്ന കാര്യം വ്യക്തമാണ്.
ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാന്‍ ഷാജിയെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ ലീഗ് തയ്യാറായി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമതിയോഗമാണ് പത്തംഗ സമിതിക്ക് രൂപം നല്‍കിയത്. യോഗത്തില്‍ തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്‌തെന്നും എല്ലാവരും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന് ശേഷം പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം യോഗത്തിലുണ്ടായി. ഇതിനുള്ള ആദ്യ പടിയെന്നോണം തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എന്‍ ഷംസുദ്ദീന്‍, കെപിഎ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിന്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.
കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തലമുറമാറ്റമടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. കെഎം ഷാജിയുടെ വിഷയം യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തിലൂടെ ഷാജിയെ വേട്ടയാടുകയാണെന്ന നിലപാട് നേരത്തെ തന്നെ ലീഗ് സ്വീകരിച്ചിട്ടുള്ളതാണെന്നും യോഗശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇത് കുഞ്ഞാലിക്കുട്ടിയുടെ പുറംകുത്തായിരുന്നു.
https://www.facebook.com/Malayalivartha
























