എന്തിനും ഏതിനും പിഴ! സ്വന്തം വീടിന്റെ പുറത്ത് മാസ്കിടാതെ നിന്നാലും കിട്ടും വമ്പൻ പിഴ, എന്തിനെന്നല്ലേ പോലീസിന്റെ ക്വാട്ട തികയ്ക്കാനുള്ള വെപ്രാളത്തിൽ നടക്കുന്നതാ... ദുരിദത്തിലാകുന്നത് പാവം ജനങ്ങൾ: നിർദ്ദേശമോ വലിയ ഏമാന്മാര്‍ വക

ലോക്ക്ഡൗൺ നിയന്ത്രണത്തിന് പിഴ ചുമത്തുന്നതിന് പുറമെ കണ്ണിൽ കാണുന്ന എന്തിനും ഏതിനും പിഴ ചുമത്തുന്ന രീതിയാണിപ്പോൾ . അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുന്നവരെപ്പാേലും വെറുതേ വിടാതെ കൂടിയിരിക്കുകയാണ് പോലീസ്.
കടയില്‍ കയറി ചായകുടിക്കാന്‍ മാസ്ക് താഴ്ത്തിയവര്‍ക്കുപോലും കിട്ടി വമ്പൻ പിഴ. സ്വന്തം വീടിനുമുന്നില്‍ മാസ്ക് വയ്ക്കാതെ നിന്നാലും പിഴ ഉറപ്പാണ്. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന കോടികളാണ് ഇങ്ങനെ ഓരോദിവസവും ഖജനാവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഒരുദിവസം നിശ്ചിത തുക പിഴയിനത്തില്‍ അടയ്ക്കണമെന്ന ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് വ്യാപകമായി പെറ്റിയടിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ക്വാട്ട തികയ്ക്കല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രേ.കൊവിഡ് പ്രതിസന്ധിയില്‍ ഖജനാവ് കാലിയാവാതിരിക്കാനാണ് വലിയ ഏമാന്മാരുടെ സ്പെഷ്യല്‍ നിര്‍ദ്ദേശം.
ഇത് അപ്പടി പാലിച്ചില്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ്. ഇതുപേടിച്ച് പാവം പൊലീസുകാര്‍ വഴിയില്‍ കാണുന്നവര്‍ക്കെല്ലാം പിഴയിടും. ഹെല്‍മറ്റ് വയ്ക്കാത്തവരുടെ പേരില്‍ പോലും പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടികളേറെയും.
സാമൂഹ്യ അകലം പാലിച്ചുനില്‍ക്കുന്നവര്‍ക്കെതിരെ സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരില്‍ കേസെടുക്കുന്നതും പൊലീസിന്റെ മറ്റൊരു വിനോദമാണ്. ഇതിനെ ചോദ്യംചെയ്താല്‍ വായിലിരിക്കുന്ന പുളിച്ച തെറി കേള്‍ക്കേണ്ടിവരും.
മാത്രമല്ല കയ്യിലിരിക്കുന്ന സാധനങ്ങള്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞുവെന്നും വരാം. വര്‍ക്കലയില്‍ നിന്ന് മീന്‍ വില്‍പനക്ക് പാരിപ്പള്ളിയിലെത്തിയ സ്ത്രീയുടെ മീന്‍ പൊലീസ് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞതും പകര്‍ച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു.
https://www.facebook.com/Malayalivartha
























