പിണറായി സർക്കാരിനെ കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ... പാർട്ടി സർവീസ് കമ്മീഷൻ...

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഈയൊരു സാഹചര്യത്തിൽ അനവധി ഉദ്യോഗാർത്ഥികളാണ് ഇപ്പോൾ വഴിയാധാരമായി മാറിയിരിക്കുന്നത്. മുട്ടാൻ ഇനി വേറെ വാതിലുകളില്ലാതെ നടുറോഡിൽ യാചിക്കേണ്ട ഗതികേടിലാണ് നിലവിൽ ഉദ്യോഗാർഥികൾ.
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത് ശരിക്കും ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നാണ് കെ. സുരേന്ദ്രൻ തുറന്നടിച്ചത്. സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നുണ്ട്.
സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെന്നും സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അതിന്റെ ഗുണം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഒന്നര മാസത്തോളം ലോക്ക്ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല.
കാലാവധി നീട്ടാൻ സർക്കാരിനു മുന്നിൽ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാർത്ഥികളെ ശിക്ഷിക്കുകയാണ്. സർക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡി വൈ എഫ് ഐ ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സർക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡി വൈ എഫ് ഐ നേതാക്കളാണ് പി എസ് സി പരീക്ഷയുടെ വിശ്വാസത തകർത്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സർക്കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഇതിൽ പ്രതികരണവുമായി ഷാഫി പറമ്പിലും രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ഷാഫി.
വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാർഥികളുടെ താൽപര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാൻ സർക്കാർ അനുവദിക്കരുത്.
അത് പാർട്ടി സർവീസ് കമ്മീഷനാക്കാൻ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാർക്കു വേണ്ടി ആവശ്യപ്പെടുകയാണ്- ഷാഫി പറഞ്ഞു. റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീൽ പോകുന്നത്? അതിന് എന്തിനാണ് സർക്കാർ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി.
പ്രൊമോഷൻ സംബന്ധിച്ച തർക്കങ്ങളിൽ വീഴ്ചകളുണ്ടായി. അവ സമയബന്ധിതമായി തീർപ്പാകാതെയും വന്നു. അത് സംബന്ധിച്ചുള്ള കേസുകൾ കെട്ടിക്കിടന്നു. അതിൽ തീർപ്പു കൽപിക്കാൻ വൈകി.
അതിന്റെ പേരിൽ റിപ്പോർട്ടിങ് വൈകിയതുമൂലമുണ്ടായ കാലതാമസം കാരണം ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം മുന്നിൽനിൽക്കുകയാണ്.
സർക്കാർ ഉദാരമായ സമീപനം വെച്ചുപുലർത്തി യോഗ്യതയുള്ളവരെ സർവീസിൽ കൊണ്ടുവരാൻ അൽപം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം പിടിവാശി ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.
കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനത്തിന് സർക്കാർ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സമരകാലത്ത്, മുട്ടിലിഴഞ്ഞും ഭിക്ഷയാചിച്ചും മീൻവിറ്റും സെക്രട്ടേറിയേറ്റിനു മുന്നിൽ പട്ടിണി കിടന്നും ഉദ്യോഗാർഥികൾ സമരം നടത്തി.
അന്ന് ചർച്ചയ്ക്ക് വിളിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ശിവരഞ്ജിത്തിനെയും മറ്റും പോലുള്ള,
പി.എസ്.സിയുടെ ചരിത്രത്തിലില്ലാത്ത അട്ടിമറികൾക്ക് കാരണക്കാരായവർ നാട്ടിൽ കയ്യുംവീശി വെറുതെ നടക്കുകയാണ്. അപ്പോൾ, തൊഴിൽ കിട്ടാൻ ലിസ്റ്റിൽ ഉള്ളവർ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും ഷാഫി പറഞ്ഞു.
https://www.facebook.com/Malayalivartha
























