എങ്ങോട്ടാ ഈ പോക്ക്... സിപിഎമ്മിനെ അനുകരിക്കാനായി കൊണ്ടുവന്ന സെമി കേഡര്‍ വിനയാകുന്നു; കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ നോതാക്കള്‍ എത്തുന്നത് സിപിഎമ്മിലേക്ക്; ഒന്നും മിണ്ടാതെ വായടക്കി നേതാക്കള്‍; മുന്‍നിരക്കാരുടെ കൊഴിഞ്ഞുപോക്കില്‍ അമ്പരന്ന് അണികള്‍

കോണ്‍ഗ്രസിനെ സെമി കേഡര്‍ ആക്കി ഇപ്പം ശരിയാക്കിത്തരാമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസിന്റെ സെമി കേഡര്‍ സഹിക്കാന്‍ വയ്യാതെ എത്തുന്നത് കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിലേക്കാണ്. വല്ലാത്ത പ്രതിസന്ധിയിലായി അധികാരം പോലും കിട്ടാത്ത കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുകയാണ്. അതേ സമയം സിപിഎം തടിച്ച് കൊഴുക്കുകയാണ്.
ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ് പാളയം വിട്ടത്. കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിന് പിന്നാലെ അടുത്തകാലം വരെയും കെ.പി.സി.സിയുടെ സംഘടനാ ജനറല്‍സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാറും പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതിന്റെ അമ്പരപ്പിലാണ് നേതൃത്വം.
സംഘടനാ അച്ചടക്കത്തിന് മാര്‍ഗരേഖയുണ്ടാക്കി സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതാണ് മുന്‍നിര നേതാക്കളായിരുന്നവരുടെ കൊഴിഞ്ഞുപോക്ക്.
ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയര്‍ന്ന കലാപം ഒരുവിധം അടങ്ങിയതില്‍ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് അനില്‍കുമാറിന്റെ അപ്രതീക്ഷിത രാജി. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തില്‍ അസംതൃപ്തിയുള്ളവര്‍ക്ക് ഇനിയും പാര്‍ട്ടി വിട്ടു പോകാന്‍ പ്രചോദനമേകുന്നതാണ് നേതൃനിരയിലെ സജീവമുഖമായിരുന്ന അനില്‍കുമാറിന്റെ ചുവടുമാറ്റമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും അവശേഷിക്കുന്ന പുനഃസംഘടനകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമമാരംഭിച്ച നേതൃത്വം അതിനാല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ കണക്കുകൂട്ടുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനരീതിയില്‍ അതൃപ്തിയറിയിച്ച്, ചാനല്‍ചര്‍ച്ചയില്‍ നേതൃത്വത്തെ കടന്നാക്രമിച്ച കെ.പി. അനില്‍കുമാറിനെയും മുന്‍ എം.എല്‍.എ കെ.ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം തേടാതെയാണ് സസ്പെന്‍ഷനെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തിയതോടെ ഇരുവരോടും നേതൃത്വം വിശദീകരണം തേടി.
ശിവദാസന്‍ നായര്‍ തെറ്റ് സമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അനില്‍കുമാര്‍ തെറ്റ് സമ്മതിച്ചില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ മാത്രമല്ല, വിശദീകരണം നല്‍കിയശേഷം ഇതുവരെ ഒരു തരത്തിലുള്ള ആശയവിനിമയത്തിനും നേതൃത്വം തയാറാകാത്തതിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അനില്‍കുമാറിന്റെ വാദം.
അച്ചടക്ക നടപടിയുടെ കാര്യത്തില്‍ രണ്ട് നീതിയാണെന്ന ആക്ഷേപം അനിലിന്റെയും ശിവദാസന്‍നായരുടെയും സസ്‌പെന്‍ഷന് പിന്നാലെ ഒരുവിഭാഗം നേതാക്കളുയര്‍ത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ പുറത്തുപോകണമെന്ന് പരസ്യമായി പറഞ്ഞ രാജ് മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടിയതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.
ഡി.സി.സി പ്രസിഡന്റ് നിയമന വിവാദത്തില്‍ ആദ്യം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത് പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ.വി. ഗോപിനാഥാണ്. രാജി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തുടര്‍നീക്കങ്ങളുണ്ടായില്ല. പുതിയ സാഹചര്യത്തില്‍, സമ്മര്‍ദ്ദതന്ത്രം കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം. അവശേഷിച്ച പുനഃസംഘടനയിലും മെരിറ്റ് മാത്രമാകും മാനദണ്ഡമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന നേതൃത്വത്തിന്റെ നീക്കങ്ങളും അതിനാല്‍ ഉറ്റുനോക്കപ്പെടുന്നു.
എന്തായാലും കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കളെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം നേതാക്കള്‍ സ്വീകരിച്ചതോടെ കോണ്‍ഗ്രസിന്റെ അടിക്കല്ല് ഇളകി തുടങ്ങി.
https://www.facebook.com/Malayalivartha


























