എട്ടാം ക്ലാസുകാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച് അധ്യാപകന്റെ ഇൻസ്റ്റാഗ്രാം ചാറ്റ്; അച്ഛൻ സ്കൂളിലെത്തി പരാതി നൽകിയ വിരോധത്തിൽ രാത്രി ഫോണിൽ വിളിച്ച് അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങി:- കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ് ചുമത്തി:- പ്രതി ഒളിവിൽ

എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ (25) പോക്സോ വകുപ്പ് ചേർത്ത് മേൽപറമ്പ് സി.ഐ, ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ(ഒന്ന്) റിപ്പോർട്ട് നൽകി.
കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്ബതികളുടെ മകള്‍ സഫ ഫാത്തിമ (13)യാണ് അധ്യാപകന്റെ മാനസിക സമ്മർദ്ദത്തെ തുടർന്ന് വീടിനുളിൽ ഫാനിൽ തൂങ്ങി മരിച്ചത്. സഫയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നൽകി. ഈ വിവരം വീട്ടുകാർ സഫയോട് പറഞ്ഞിരുന്നില്ല.
എന്നാല്‍ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അധ്യാപകനുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിങ് മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമമാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അധ്യാപകൻ നിരന്തരമായി ഇൻസ്റ്റഗ്രാം വഴി ചാറ്റിങ് നടത്തിയിട്ടുണ്ട്. സംരക്ഷകനാകേണ്ട അധ്യാപകൻ വിദ്യാർഥിനിക്കു മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന് മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ആത്മഹത്യക്ക് പിന്നിൽ സ്‌കൂളിലെ അധ്യാപകന്റെ മാനസിക പീഡനമെന്നാണ് കുട്ടിയുടെ പിതാവും കുടുംബവും ആരോപിക്കുന്നത്. ആരോപണ വിധേയനായ അധ്യാപകന്റെ ക്ലാസിലല്ല കുട്ടി പഠിച്ചിരുന്നത്. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചു.
കുട്ടിയുടെ മൊബൈൽ പിതാവ് പരിശോധിക്കുകയും അധ്യാപകന്റെ ഭാഷയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി വിദ്യാർഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് കുട്ടിയുടെ മാനസികാവസ്ഥ തകരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ പ്രതിയായ അധ്യാപകൻ ഒളിവിലാണ്. കേസിൽ സി.ആർ.പി.സി 174 വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഇതോടൊപ്പം, കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്ന പോക്സോയിലെ 12ാം വകുപ്പും കുട്ടിയെ ആക്രമിക്കുകയും മാനസിക സമ്മർദം ഏൽപിക്കുകയും ചെയ്തുവെന്ന ബാലനീതി നിയമം 75 പ്രകാരം വകുപ്പും ചേർത്തുകൊണ്ടാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേ സമയം വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയയാണ് കേസെടുത്തത്.
ജില്ല പൊലീസ് മേധാവി, ബേക്കൽ ഡിവൈ.എസ്.പി, മേൽപറമ്പ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, ജില്ല ബാലസംരക്ഷണ ഓഫിസർ എന്നിവരോട് ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha


























