ബഹുമാന്യനായ ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു; ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്; ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്; സമുദായ സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോ? എംഎം ഹസ്സന്‍
യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഒരുവാക്കിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംഘപരിവാറും മറ്റു ത്രീവ്രവാദി ഗ്രൂപ്പുകളും നടത്തുന്ന പ്രചരണം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ബഹുമാന്യനായ ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു.ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ മാസം 23ന് ചേരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണ്ണദിന യോഗത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കും.
ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. സമുദായ സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോയെന്നും സംശയിക്കുന്നതായി ഹസ്സന്‍ പറഞ്ഞു.
അതേ സമയം സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമുമായി ചേർന്ന് സിഎസ്ഐ ബിഷപ്പ് . കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേർന്ന് ബിഷപ്പ് മലയിൽ കോശി ചെറിയാൻ സംയുക്ത വാർത്താസമ്മേളനം നടത്തിയത്. മതേതരത്വം ഉയർത്തിപ്പിടിക്കാൻ ആണ് സംയുക്ത വാർത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്.
എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സിഎസ്ഐ ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ മതനേതാക്കൾ മുന്നറിയിപ്പ് നൽകി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം.
ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്.സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും വൈദികൻ വ്യക്തമാക്കി.
അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ സിഎസ്ഐ സഭ സ്വീകരിച്ച നിലപാട്. പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha