നാടിനെ നടുക്കിയ മനുഷ്യക്കടത്ത്; കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന, ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി, കേരളത്തിലെ ബോട്ടുടമകൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികൾ
സംസ്ഥാനത്ത് മനുഷ്യക്കടത്ത് നടന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകായാണ് അധികൃതർ. ഇത്തരത്തിൽ നടന്ന മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായാണ് സൂചന. ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സമാന്തരമായി കേസ് അന്വേഷിച്ച് വരുകയാണ്.
രാമേശ്വരം സ്വദേശിക്കു വേണ്ടി 50 ലക്ഷം രൂപയുടെ ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും വാങ്ങിയത് കുളത്തുപ്പുഴ സ്വദേശികളെന്നാണ് ക്യുബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരം എന്നത്. ക്യുബ്രാഞ്ച് സംഘം കുളത്തുപ്പുഴയിലും ശക്തികുളങ്ങരയിലും വന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ തമിഴ്നാട് രാമേശ്വരം ശ്രീലങ്കര്‍ വംശജര്‍ താമസിക്കുന്ന മണ്ഡപം ക്യാമ്പ്, മധുര, സേലം തുടങ്ങിയ ക്യാമ്പുകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തിലാണ് ക്യുബ്രാഞ്ചിന് മനുഷ്യകടത്ത് നടന്നതായി വിവരം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് കേരള തീരത്തും ജാഗ്രത പാലിക്കാന്‍ തമിഴ്നാട് ക്യുബ്രാഞ്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ബുധനാഴ്ച കുളച്ചല്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പച്ചനിറത്തില്‍ പെയിന്റടിച്ച MARAYAN എന്ന ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗര്‍കോവില്‍ ക്യുബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കുകയുണ്ടായി. ആയതിനാല്‍ തന്നെ എല്ലാ മത്സ്യബന്ധനയാനങ്ങളും ജാഗ്രത പുലര്‍ത്തുക എന്ന സന്ദേശം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ഈ സന്ദേശത്തെ കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
കൂടാതെ മനുഷ്യകടത്ത് സംഘങ്ങള്‍ ആസ്ട്രേലിയ ലക്ഷ്യമാക്കി നീങ്ങാനുള്ള സാധ്യതയും തള്ളി കളയുന്നില്ല. മുമ്പും ശക്തികുളങ്ങരയില്‍ നിന്ന് മനുഷ്യകടത്തിന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ച് കേരളത്തിലെ ചില ബോട്ടുടമകളെ നിരീക്ഷിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha