യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയ പൂഞ്ഞാറിലെ ഡ്രൈവർക്ക് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയതിനു പിന്നാലെ രാത്രി തബല വായിച്ച് ആഘോഷം
കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ കഴുത്തറ്റം വെള്ളത്തിലേയ്ക്ക് ബസ് ഓടിച്ചിറക്കിയത്. അപകടകരമായി യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ബസ് ഓടിച്ചതിനു ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സസ്‌പെൻഷൻ വിവരം ലഭിച്ചതിനു പിന്നാലെ എസ്.ജയദീപ് തനിക്ക് സസ്‌പെൻഷൻ ലഭിച്ചതിന്റെ സന്തോഷ് സൂചകമായി തബല വായിക്കുന്ന വീഡിയോയും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ വെള്ളത്തിലേയ്ക്കു വണ്ടിയോടിച്ചു കയറ്റുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. ഡ്രൈവർ സാഹസികമായി, യാത്രക്കാരുമായി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇത്തരത്തിൽ ഓടിച്ചു കയറ്റിയത് അൽപമൊന്നു പാളിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു സംഭവിക്കുക.
ഇത്തരത്തിൽ അതി സാഹസികമായി വാഹനം ഓടിച്ച ഡ്രൈവറെ കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ നിർദേശാനുസരണമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. എന്നാൽ, ആ ഡ്രൈവർ അപകടകരമായി വാഹനം ഓടിച്ച സാഹചര്യത്തിൽ ഇയാളെ സസ്‌പെൻഷനിൽ ഒതുക്കിയാൽ പോരെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബസ് വെള്ളത്തിലേയ്ക്ക് ഇറക്കിയപ്പോൾ തന്നെ നാട്ടുകാർ ഇക്കരയിൽ നിന്നും അപകട സാധ്യതാ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പ് പോലും വകവയ്ക്കാതെയാണ് ജയനാശാൻ വാഹനം ഓടിച്ച് വെള്ളത്തിലേയ്ക്ക് ഇറക്കിയത്.
താൻ യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് നോക്കിയതെന്ന വലിയൊരു പ്രഖ്യാപനവും ജയനാശാൻ ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്. ജയന്റെ വേഷം അടക്കം കെട്ടി ജയന്റെ ആരാധകനായാണ് ആശാൻ സ്വയം രംഗത്തെത്തുന്നത്. ഈ ജയനോടുള്ള ആരാധന തന്നെയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിലുടെ വൈറലാകാനാണ് കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha