കളി തുടങ്ങിയപ്പോള്‍... വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം; സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ക്കെതിരെ നാല് പറഞ്ഞതിലുള്ള പ്രതികാരം തീര്‍ത്തെന്ന് സംശയം; നിയമ നടപടി ആലോചിച്ച് ജയനാശാന്‍

യാഥൃശ്ചികമായി ഉണ്ടായൊരു സംഭവത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപനെതിരെ പ്രതികാര നടപടിയ്‌ക്കൊരുങ്ങുകയാണ് അധികൃതര്‍. വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇറക്കിയ ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. പാലാ ജോയിന്റ് ആര്‍.ടി.ഒ.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. എസ്.ജയദീപിന്റെ വിശദീകരണം ലഭിച്ചശേഷമായിരിക്കും അന്തിമ നടപടി.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19(1) പ്രകാരം ഒരു വര്‍ഷംവരെ അയോഗ്യത ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കത്തില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലെ വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസ് ഓടിച്ചത്.
യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ഡ്രൈവറെ നേരത്തേ സസ്‌പെന്‍ഡുചെയ്തിരുന്നു. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പകുതിയോളം വെള്ളത്തില്‍ ബസ് മുങ്ങുകയും തുടര്‍ന്ന് നിന്നുപോകുകയും ചെയ്തിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.
അതേസമയം ശക്തമായ ഭാഷയിലാണ് ജയനാശാന്‍ പ്രതികരിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രതികാര നടപടിയില്‍ പരക്കെ പ്രതിഷേധമുണ്ട്. ഒരിക്കലും അറിഞ്ഞ് കൊണ്ടല്ല ബസ് വെള്ളത്തിലിറക്കിയത്. അതിനാല്‍ തന്നെ നിയമ നടപടിയും ആശാന്‍ ആലോചിക്കുന്നുണ്ട്.
സസ്‌പെന്‍ഷന് പിന്നാലെ ജയനാശാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരിന്നു. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്നുപോകാമെന്ന പ്രതീക്ഷയിലാണ് ബസ് മുന്നോട്ട് എടുത്തത്. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് സ്റ്റാര്‍ട്ട് ആയില്ല. നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.
താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറയുന്നത്. എന്റെ യാത്രക്കാരെ എന്റെ ജീവന്‍ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാന്‍ തയ്യാറായാണ് വാഹനം ഓടിച്ചത്. അല്ലെങ്കില്‍ വെള്ളം കയറിയപ്പോള്‍ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കില്‍ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്.
ബസിനേക്കാള്‍ ചെറിയ വണ്ടികള്‍ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാള്‍ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്. എന്നാല്‍ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിന്‍ നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങിക്കിട്ടി. വെള്ളം കൂടിക്കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കരയ്‌ക്കെത്തിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നില്‍ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്ക് കയറ്റി.
ഒരു നാട്ടുകാരനും ഞാന്‍ അനാവശ്യമായി വാഹനം മുന്നോട്ടെടുത്തതാണെന്ന് പറഞ്ഞില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവര്‍ എന്നെ കൈവെച്ചേനെ. അവിടെ നിരവധി പേര്‍ വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്നെ വലിയ കാര്യമായിരുന്നു. വെള്ളം വേണോ ചായവേണോ വീട്ടില്‍ വന്ന് ഉണ്ണണോ എന്നൊക്കെയാണ് നാട്ടുകാര്‍ ചോദിച്ചത്.
എന്തായാലും ജയനാശാന്റെ പേരിലുള്ള പ്രതികാര നടപടി ഉപേക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.
"
https://www.facebook.com/Malayalivartha

























