തോല്‍പ്പിച്ചിട്ടും തോല്‍ക്കാതെ വിഎസ്... വി.എസ്. അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം ജന്മദിനം; വീട്ടില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന വിഎസ് കുടുംബാംഗങ്ങളോടൊത്തു ജന്മദിനം ലളിതമായി ആഘോഷിക്കും; വിഎസ് മലയാളികള്‍ക്ക് നല്‍കിയ ഊര്‍ജം ഇപ്പോഴും ചോര്‍ന്നിട്ടില്ല

കേരളത്തിന്റെ പല കാര്യങ്ങള്‍ കാണുമ്പോഴും മലയാളികള്‍ അറിയാതെ ഓര്‍ത്ത് പോകുന്നതാണ് വിഎസ് അച്യുതാനന്ദന്‍ സജീവമായിരുന്നെങ്കിലെന്ന്. അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനമാണ്. തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ 'വേലിക്കകത്ത്' വീട്ടില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന വിഎസ് ഇന്നു കുടുംബാംഗങ്ങളോടൊത്തു ജന്മദിനം ലളിതമായി ആഘോഷിക്കും.
രണ്ടു വര്‍ഷമായി വീട്ടില്‍ തന്നെയാണ് വിഎസ്. 2019 ഒക്ടോബറില്‍ പുന്നപ്രവയലാര്‍ വാര്‍ഷികച്ചടങ്ങുകളില്‍ പങ്കെടുത്തു തലസ്ഥാനത്തു മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്നു തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു വിശ്രമം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ ആ പദവി രാജിവച്ചിരുന്നു.
ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളില്‍ കിടക്കയില്‍ തന്നെ ആയിരുന്ന വിഎസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വീട്ടിനകത്തു നീങ്ങുന്നതു കൂടുതലും വീല്‍ ചെയറില്‍ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേള്‍ക്കും. ടെലിവിഷന്‍ വാര്‍ത്തകളും മുടക്കാറില്ല. കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നു മകന്‍ വി.എ.അരുണ്‍ കുമാര്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശക്തനായ വക്താവായിരുന്നു വിഎസ്. ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ ഓര്‍മിച്ചെന്നും അരുണ്‍ പറഞ്ഞു.
വിഎസ് മലയാളികള്‍ക്ക് എന്നും ഒരു വികാരമാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധയില്‍ അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളര്‍ത്തിയത് സഹോദരിയാണ്.
എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നല്‍കിയത്. ഒരുപക്ഷേ, ഇന്ന് ജീവിച്ചിരിക്കുന്നവരിലേറ്റവുമധികം ജനസമ്മതിയുള്ള നേതാവും അദ്ദേഹമായിരിക്കാം.
വിഎസിനെ തോല്‍പ്പിക്കാന്‍ പലപ്പോഴും ചതി നടന്നിട്ടുണ്ട്. 96 ല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോല്‍ക്കേണ്ടിവന്നു വി എസിന്. സ്വന്തം പാര്‍ട്ടിയിലെത്തന്നെ ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ തോല്‍വിക്ക് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ, അതോടെ വി എസ്സിന് ഒരു ശക്തമായ പിന്തുണ കിട്ടിത്തുടങ്ങി. 2001ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായതെങ്കിലും വിജയിച്ചു. 2006ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു.
2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ എടുത്ത് പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് മാത്രം കോട്ടം തട്ടിയിരുന്നില്ല. 2006 മേയ് 18 ന് 21 അംഗ മന്ത്രിസഭയുമായി അദ്ദേഹം കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അച്യുതാനന്ദന് സി.പി.എം സീറ്റ് നിഷേധിച്ചു. പതിവുപോലെ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. പലപ്പോഴും യുഡിഎഫിനെ അട്ടിമറിക്കാനുള്ള അവസരം കിട്ടിയെങ്കിലും അത് ചെയ്തില്ല. വിഎസ് വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന പേടിയായിരുന്നു അതിന് പിന്നില്‍.
"
https://www.facebook.com/Malayalivartha

























