രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; അഞ്ചുദിവസം കൂടി ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്; ഇന്നും നാളെയും അതിശക്തമായ മഴ പെയ്യും; ചെറിയ സമയത്തില്‍ വന്‍തോതില്‍ മഴപെയ്യാനുള്ള സാധ്യത

മഴ ഒന്നു മാറിയപ്പോള്‍ മലയാളികള്‍ ആശ്വസിച്ചതാണ്. പ്രധാനപ്പെട്ട ഡാമുകളെല്ലാം തുറന്ന് ജലനിരപ്പ് ക്രമീകരിച്ചു. മാനം തെളിഞ്ഞത് കണ്ട് മനസ് തണുത്തതുമാണ്. എന്നാല്‍ വലിയ മഴയാണ് വരാനിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് വരുന്നത്.
കേരളത്തില്‍ വരുന്ന അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും. ഇതില്‍ വ്യാഴാഴ്ചയായിരിക്കും കൂടുതല്‍. മലയോരങ്ങളില്‍ തീവ്രമാകാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തില്‍ വന്‍തോതില്‍ മഴപെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെയും നദിക്കരയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
പകല്‍സമയം മഴ മാറിനില്‍ക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. അതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളില്‍ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ താലൂക്ക് തലത്തില്‍ എല്ലാജില്ലകളിലും തുറന്നു.
ഒക്ടോബര്‍ 11ന് തുടങ്ങിയ മഴക്കെടുതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എന്നീജില്ലകളില്‍ പുതുതായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതിതീവ്രമഴയെ തുടര്‍ന്നുണ്ടാവുന്ന കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ഇന്നും നാളെയുമാണ് കൊടിയ മഴയ്ക്ക് സാദ്ധ്യത. അടിയന്തര സാഹചര്യത്തില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളിലേക്ക് അയയ്ക്കാന്‍ രണ്ടാം സംഘത്തെ സജ്ജമാക്കി. കൊല്ലം, കണ്ണൂര്‍ ജില്ലകളിലേക്കും ഓരോ സംഘത്തെ അയയ്ക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കരസേനയെ കോട്ടയത്ത് വിന്യസിച്ചു. മറ്റൊരു സംഘം തിരുവനന്തപുരത്തുണ്ട്. നാലു സംഘങ്ങളെ ഇന്ന് സജ്ജമാക്കും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ കോഴിക്കോട്ടും വയനാട്ടിലും നിലയുറപ്പിച്ചു. വ്യോമസേനയുടെ ഒരു കോപ്ടര്‍ തിരുവനന്തപുരത്തും മറ്റൊന്ന് കൊച്ചിയിലെ ഐ.എന്‍.എസ് ഗരുഡയിലും തയ്യാറാണ്. നേവിയുടെ കോപ്ടര്‍ കൊച്ചിയിലും ഒരുക്കി.
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ദിശയില്‍ നിന്നു വീശുന്ന ശക്തമായ കാറ്റിന്റെ സ്വാധീനത്താലാണ് ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നത്. പ്രളയം ഒഴിവാക്കാന്‍ ഇടുക്കി, ഇടമലയാര്‍, പമ്പാ ഡാമുകള്‍ ഇന്നലെ നിയന്ത്രിത തോതില്‍ തുറന്നതിനാല്‍, നദികള്‍ കരകവിഞ്ഞ് കെടുതി നേരിടേണ്ടിവന്നില്ല. മഴ ശക്തിപ്പെട്ടാല്‍ അപകട സാദ്ധ്യതയുള്ള പ്രദേശത്തും വീട്ടിലും പാര്‍ക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം. എമര്‍ജന്‍സി കിറ്റ് കരുതിവയ്ക്കണം. വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരെയും നദീതീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരെയും മാറ്റണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
"
https://www.facebook.com/Malayalivartha

























