അപ്രതീക്ഷിത അടിയില്‍ മുഖ്യന് സംഭവിച്ചത്... മോഹഭംഗത്താല്‍ നിരാശനായ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും അനഭിമതനാകുന്നു

മോഹഭംഗത്താല്‍ നിരാശനായ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും അനഭിമതനാകുന്നു.
രാജ്യസഭാംഗമാകാന്‍ തയ്യാറെടുത്ത ചെറിയാന്‍ ഫിലിപ്പിനെ ജോണ്‍ ബ്രിട്ടാസ് വെട്ടി നിരപ്പാക്കിയതിലുള്ള വിരോധമാണ് ചെറിയാന്‍ കാണിക്കുന്നതെന്നാണ് ചില സി പി എം നേതാക്കള്‍ പറയുന്നത്.
ചെറിയാന്റെ വിരോധം തീര്‍ക്കാന്‍ പിണറായി വിജയന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ അത് നിരാകരിക്കുകയായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം നല്‍കിയിട്ടും അത് ചെറിയാന്‍ നിരാകരിച്ചത് മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പിണറായി വിജയന്‍ നല്‍കിയ ഒരു സ്ഥാനം ഒരാള്‍ നിരാകരിക്കുന്നത് ആദ്യത്തെ സംഭവമാണ്.
പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ ചെറിയാന്‍ സര്‍ക്കാരിനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ ഒരു വിദേശ യാത്രയെയാണ് ചെറിയാന്‍ വിമര്‍ശിച്ചത്. പ്രളയത്ത കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വിദേശ സന്ദര്‍ശനമാണ് ചെറിയാന്റെ വിമര്‍ശനത്തിന് കാരണമായത്.
ദുരന്തനിവാരണത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഭരണാധികാരികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ പോയി കണ്ണീര്‍ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും നെതര്‍ലാന്റ്‌സ് മാതൃകയെക്കുറിച്ച് പഠിക്കാന്‍ പോയതിന്റെ തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
പശ്ചിമഘട്ട നിരയിലെ ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ ഉരുള്‍പൊട്ടല്‍ ഒരു സ്ഥിരം പ്രതിഭാസമായി തീരുമെന്നും മഴ ശമിച്ചില്ലായിരുന്നുവെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാമെന്നാണ് പോസ്റ്റ് തുടങ്ങുന്നത്.
രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.
വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.
മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാന്‍ പറഞ്ഞു.
18,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.
പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.
ഏതായാലും മര്‍മ്മം നോക്കി വെട്ടാന്‍ ചെറിയാനോളം അറിയുന്ന മറ്റൊരാളില്ല. അത് പിണറായിയായാലും ചെറിയാന്‍ വെട്ടും. അതാണ് ചെറിയാന്റെ ശീലം. പതിവ്.
https://www.facebook.com/Malayalivartha

























