പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ പരിഹാരം കണ്ടെത്തണം; പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമാണ് കേരളത്തിന്റെ മനസ്;പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്തെ മഴക്കെടുതിയിൽ പ്രതികരിച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രംഗത്ത്. മഴക്കെടുതിയോട് അനുബന്ധിച്ച് നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് പറയാനുള്ളത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ഗവർണർ പറഞ്ഞു . പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമാണ് കേരളത്തിന്റെ മനസെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് കല്ലിയൂരിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെയായിരുന്നു ഗവർണറുടെ പ്രതികരണം. കേരളം കൂടാതെ രാജ്യത്തെ മറ്റ് ഇരുപതോളം സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. നിലവിൽ എല്ലാ ജനങ്ങളും ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷണത്തിൽ അത്യധികം ശ്രദ്ധചെലുത്തണമെന്നാണ് ദുരന്തങ്ങൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 250ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിട്ടുള്ളത്. ഒക്ടോബർ 12 മുതലുണ്ടായ പ്രളയസമാന സാഹചര്യത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു . ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി .
റെഡ് അലർട്ടിന് സമാനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചതായും നേവിയുടേയും വ്യോമസേനയുടേയും മൂന്ന് ഹെലികോപ്റ്ററുകൾ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകളിൽ മാറ്റം വരുന്നത്.
അതിനാൽ ദുരന്തമുഖത്തേക്ക് ജനങ്ങൾ അനാവശ്യ യാത്ര നടത്തരുതെന്നും മന്ത്രി നിർദേശിച്ചു.സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്‌ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവലിയുന്നതിനൊപ്പം തുലാവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത് തീരപ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിൽ ചില നിര്‍ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട് .
https://www.facebook.com/Malayalivartha

























