കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, സുമേഷിനെ സംബന്ധിച്ച സൂചന ലഭിച്ചത് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്

കഴിഞ്ഞ ദിവസം കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസില്‍ യുവാക്കളെ പോലീസ് പിടികൂടി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റില്‍ രാജുഭായി എന്ന സുമേഷ് (36), അഞ്ചാലൂമൂട് പനയം രേവതി ഭവനില്‍ മനു എന്ന ഹരി (24) എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ പ്രതികളെ റിമാന്‍ഡ്ചെയ്തു.
തിങ്കളാഴ്ച വെളുപ്പിന് ഇരവിപുരം തെക്കുംഭാഗം പനമൂട് സ്വദേശി ജയചന്ദ്രന്റെ 20 മാസം പ്രായമുള്ള പശുക്കിടാവാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പശുക്കിടാവിനെ കെട്ടിയിരുന്ന മരത്തില്‍നിന്ന് അഴിച്ചുമാറ്റി മറ്റൊരു തെങ്ങിനോടു ചേര്‍ത്തുകെട്ടി ഉപദ്രവിക്കവെ കഴുത്തിലെ കുരുക്കു മുറുകി ചാവുകയായിരുന്നു. ഇതേതുടര്‍ന്ന് പശുക്കിടാവിനെ ഉപേക്ഷിച്ച് സ്ഥലംവിട്ട സംഘത്തിലെ സുമേഷ് പനമൂട് ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണവും നടത്തിയിരുന്നു.
അന്വേഷണത്തിനിടെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സുമേഷിനെ സംബന്ധിച്ച സൂചന ലഭിച്ചതോടെ ധവളക്കുഴിയില്‍നിന്നു പിടികൂടിയിരുന്നു. ഹരിയെ പനയത്തെ വീട്ടില്‍നിന്നാണ് പിടികൂടിയിരുന്നത്. ഒട്ടനവധി ക്ഷേത്ര വഞ്ചി മോഷണക്കേസുകളിൽ ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുമേഷ്.
കഴിഞ്ഞ ദിവസം പുലർച്ചെ ആദിച്ചമണ്‍തോപ്പ് ജോസഫിന്റെ പശുവിനെയും സമാനരീതിയില്‍ അഴിച്ച് തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. വീട്ടുകാർ കയർ മുറിച്ചുകളഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജെ ജയേഷ്, എസ് അനൂരൂപ, അരുണ്‍ഷാ, എഎസ്‌ഐ ഷാജി, സിപിഒമാരായ അഭിലാഷ്, ജിജു ജലാല്‍, മനാഫ് സുമേഷ് ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്ത്.
https://www.facebook.com/Malayalivartha

























